ചാന്ദ്രയാത്രയ്ക്കു പിന്നിലെ ശാസ്ത്രകഥകള്‍ - Chandrayaan
2008 നവംബര്‍ 14, ഇന്ത്യന്‍ സമയം രാത്രി 8:31
ഇന്ത്യ തങ്ങളുടെ സ്പേസ് റിസേര്‍ച്ച് രംഗത്ത് ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത സുവര്‍ണ്ണ നിമിഷം. 2008 സെപ്റ്റംബര്‍ 22 മുതല്‍ ഇന്ത്യന്‍ ശാസ്ത്രലോകം കാത്തുകാത്തിരുന്ന നിമിഷത്തിനു വിജയകരമായ സാക്ഷാത്കാരം. ചന്ദ്രയാനെ കൃത്യമായി ചന്ദ്രനുചുറ്റുമുള്ള സ്ഥിരഭ്രമണപഥത്തില്‍ എത്തിക്കുവാനും, മുന്‍നിശ്ചയിച്ചിരുന്ന പ്രകാരം അതില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട മൂണ്‍ ഇംപാക്ട് പ്രോബ് (MIP) അതു പതിക്കാനായി ഉദ്ദേശിച്ചിരുന്ന പ്രദേശത്തേക്ക് കൃത്യമായി തൊടുത്തുവിടുവാനും ഐ.എസ്.ആര്.ഓ യിലെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ച വിജയമുഹൂര്ത്തം!
അങ്ങനെ ആദ്യമായി ഒരു ഇന്ത്യന്‍ നിര്‍മ്മിത ഉപകരണം ചന്ദ്രോപരിതലത്തില്‍ എത്തിയിരിക്കുന്നു. പ്രതീകാത്മകമായി അതില്‍ ആലേഖനം ചെയ്തിരുന്ന ഇന്ത്യന്‍ ത്രിവര്‍ണ്ണപതാകയുടെ ചിത്രവും അങ്ങനെ "ചന്ദ്രനെതൊട്ടു"! പദ്ധതിയെ എതിര്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ‘ഒരു പെട്ടി ചന്ദ്രനില്‍ കൊണ്ടിട്ടു" എന്നുമാത്രമുള്ള പ്രാധാന്യമേ ഇതിനുള്ളൂവെങ്കിലും, ഇന്ത്യയ്ക്ക് അഭിമാനകരമായ ഒരു നേട്ടമായി ഇന്ത്യന്‍ ശാസ്ത്രലോകം ഇതിനെ പ്രകീര്‍ത്തിക്കുന്നു. മറ്റു ചിലരാജ്യങ്ങള്‍ ദശകങ്ങള്‍ക്കു മുമ്പുതന്നെ പരീക്ഷീച്ച് വിജയം വരിച്ച ഈ ടെക്നോളജിയില്‍ പുതുമയൊന്നും ഇല്ലെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍, അതല്ല, ഇതത്ര എളുപ്പം വിജയകരമായി സാധിച്ചെടുക്കാവുന്ന ഒന്നല്ല എന്ന് മറുപക്ഷവും പറയുന്നു.
ഭൂമിയില്‍നിന്ന് മറ്റൊരു ജ്യോതിര്‍ഗോളത്തിലേക്ക് ഒരു വാഹനത്തെഅയയ്ക്കുവാന്‍ ഉള്ള കടമ്പകള്‍ എന്തൊക്കെയാണ്, അതിനുപിന്നിലെ ശാസ്ത്രീയതത്വങ്ങള്‍ എന്തൊക്കെയാണ് എന്നതിനെപ്പറ്റി ഒരു അന്വേഷണമാണ് ഈ പോസ്റ്റ്. ചന്ദ്രയാന്‍ 1 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ഇതിന്റെ ആദ്യഭാഗം ഇവിടെ കാണാം.
ഒരു ചാന്ദ്രയാത്രയുടെ വിശദാംശങ്ങള്‍:
ഒരു വിമാനത്തില്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോവുന്നതുപോലെ എളുപ്പമല്ല ഭൂമിയില്‍ നിന്നും മറ്റൊരു ജ്യോതിര്‍ഗോളത്തിലേക്ക് പോകുന്ന യാത്ര എന്നറിയാമല്ലോ. ഇതിനു പ്രധാന വിലങ്ങുതടിയായി നില്‍ക്കുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണബലമാണ്. മാത്രവുമല്ല ഭൂമിയുടെ അന്തരീക്ഷത്തിലൂടെ എയറോഡൈനാമിക്സ് തത്വങ്ങള്‍ക്കനുസൃതമായി ഒരു വിമാനം പറക്കുന്നതുപോലെയല്ല ഭൂമിക്കുവെളിയില്‍ ശൂന്യാകാശത്ത് സഞ്ചരിക്കുന്നത്.
ഇതേ ഗുരുത്വാകര്‍ഷണബലത്തെ ഗണിത/ഭൌതികശാസ്ത്രനിയമങ്ങള്‍ക്കനുസൃതമായി കൈകാര്യംചെയ്താല്‍ മറ്റൊരു ജ്യോതിര്‍ഗോളത്തിലേക്ക് പോകുവാന്‍ സാധിക്കും; മാത്രവുമല്ല ഇതേ ആകര്‍ഷണബലത്തെ സഞ്ചാരത്തിനുള്ള “ഊര്‍ജ്ജമായി” ഉപയോഗിക്കുകയും ആവാം!
ഗുരുത്വാകര്‍ഷണബലം (Gravity):
സ്കൂളില്‍ ചെറിയ ക്ലാസുകളില്‍ തന്നെ പഠിച്ചിട്ടുള്ള കാര്യമാണ് ഭൂമി എല്ലാ വസ്തുക്കളിലും ഒരു ആകര്‍ഷണബലം പ്രയോഗിക്കുന്നുണ്ട് എന്നുള്ളത്. സര് ഐസക് ന്യൂട്ടണ്‍ന്റെ പ്രശസ്തമായ ആപ്പിള്‍ താഴെവീഴുന്ന നിരീക്ഷണം ഓര്‍ക്കുന്നുണ്ടാവുമല്ലോ. നാം ഇതിനെ ഭൂഗുരുത്വാകര്‍ഷണബലം എന്നു വിളിക്കുന്നു. ഗുരുത്വാകര്‍ഷണം ഇല്ലായിരുന്നുവെങ്കില്‍ നാമിന്നു ഭൂമുഖത്തുകാണുന്ന വസ്തുക്കളൊന്നും തന്നെ ഇവിടെ ഉണ്ടാവുമായിരുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഈ ആകര്‍ഷണബലം ജ്യോതിര്‍ഗോളങ്ങള്‍ക്കു മാത്രമല്ല, എല്ലാ വസ്തുക്കള്‍തമ്മിലും ഉണ്ട്. രണ്ടുവസ്തുക്കള്‍ തമ്മിലുള്ള പരസ്പരാകര്‍ഷണ ബലത്തെയാണ് ഗുരുത്വാകര്‍ഷണബലം (Gravity) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പക്ഷേ ഇത് വളരെ വളരെ ചെറിയ, ബലഹീനമായ ഒരു ആകര്‍ഷണമാണ്. അതുകൊണ്ടാണ് നാം ഇരിക്കുന്ന കസേര നമ്മിലും, നമ്മുടെ ശരീരം കസേരയിലും ചെലുത്തുന്ന ഗുരുത്വാകര്‍ഷണം നമുക്ക് അറിയാന്‍സാധിക്കാതെ പോകുന്നത്. പക്ഷേ ഒരു വസ്തുവിന്റെ പിണ്ഡം (mass) കൂടുംതോറും അതിന് മറ്റുവസ്തുക്കളുടെ മേലുള്ള ഗുരുത്വാകര്‍ഷണബലവും കൂടും. അതിനാലാണ് ഭൂമി, സൂര്യന്, ചന്ദ്രന് തുടങ്ങിയ വളരെ വലിയ വലിപ്പവും പിണ്ഡമുള്ള വസ്തുക്കളുടെ ആകര്‍ഷണബലം നമുക്ക് അനുഭവേദ്യമായിത്തീരുന്നത്.
ഗുരുത്വാകര്‍ഷണബലത്തിന്റെ ഒരു പ്രത്യേകത ഒരു വസ്തു മറ്റൊരുവസ്തുവില്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണബലം ആദ്യത്തേതിന്റെ ഗുരുത്വകേന്ദ്രത്തിലേക്കായിരിക്കും എന്നതാണ്. ഒരു ഗോളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ കേന്ദ്രബിന്ദുവിലാണ് ഈ സ്ഥാനം. അതായത്, ഭൂമിയുടെ കാര്യം ഉദാഹരണമായി എടുത്താല്‍ ഭൂമിയുടെ ഉള്ളില്‍ ഭൌമകേന്ദ്രത്തിലേക്കാണ് ഈ ആകര്‍ഷണബലത്തിന്റെ ദിശ.
ഈ ആകര്‍ഷണബലമാണ് ആപ്പിളിനെ ആകര്‍ഷിച്ച് ഭൂമിയുടെ ഉപരിതലത്തിലേക്ക് വീഴിക്കുന്നത്. ഇതേ ബലമാണ് ചന്ദ്രനെയും മറ്റ് കൃത്രിമോപഗ്രഹങ്ങളെയും ഭൂമിയുടെ ഉപഗ്രഹമാക്കി നിര്‍ത്തി അതിനുചുറ്റും വലംവയ്പ്പിക്കുന്നത്. അതുപോലെ സൂര്യന്റെ ഗുരുത്വാകര്‍ഷണബലമാണ് ഗ്രഹങ്ങളെയെല്ലാം കൃത്യമായ പാതകളില്‍ സൂര്യനു ചുറ്റും വലംവയ്പ്പിക്കുമാറാക്കുന്നത്.
എങ്കില്‍ അവ ‘താഴെ‘ ഭൂമിയിലേക്ക് വീഴാത്തതെന്തുകൊണ്ട്?
സ്വാഭാവികമായ ഉണ്ടാകാമാവുന്ന ഒരു സംശയം! ഭൂമി ചന്ദ്രനേയും, മറ്റ് ഉപഗ്രഹങ്ങളേയും അതിലേക്ക് പിടിച്ചു വലിക്കുന്നതുകൊണ്ടാണ് അവ അതിനു ചുറ്റും പ്രദക്ഷിണംചെയ്യുന്നതെന്നാണ് ഇപ്പോള്‍ പറഞ്ഞത്. അതിനുമുമ്പു പറഞ്ഞു ഇതേ ബലമാണ് മരത്തില്‍നിന്നും ഞെട്ടറ്റ ആപ്പിളിനെ ആകര്‍ഷിച്ച് താഴെയിട്ടതെന്ന്. ഇതെങ്ങനെ ശരിയാകും? ഈ വലിവില്‍ പെട്ട് ആദ്യംപറഞ്ഞ ജ്യോതിര്‍ഗോളങ്ങളും ഉപഗ്രഹങ്ങളും ഭൂമിയിലേക്ക് പതിക്കേണ്ടതല്ലേ? പക്ഷേ ഇങ്ങനെ സംഭവിക്കുന്നില്ലല്ലോ? എന്തുകൊണ്ട്?
Centrepetal forces:
ഒരു ചരടില്‍ ഒരു കല്ലുകെട്ടി നമ്മുടെ കൈയ്യില്‍ പിടിച്ചുകൊണ്ട് തലയ്ക്ക്ചുറ്റും കറക്കുന്നതായി സങ്കല്‍പ്പിക്കൂ. താഴെയുള്ള ചിത്രം നോക്കൂ.
C എന്ന പോയിന്റ് നമ്മുടെ വിരല്‍തുമ്പിനേയും, ചുവന്ന വൃത്തം കല്ലിനേയും സൂചിപ്പിക്കുന്നു.
നമ്മുടെ വിരല്‍തുമ്പിനെ ആധാരമാക്കി വൃത്താകൃതിയിലുള്ള ഒരു പാതയിലൂടെയായിരിക്കും കല്ലിന്റെ സഞ്ചാരം. വലതുവശത്തെ ചിത്രത്തില്‍, A എന്ന പോയിന്റില്‍ വച്ച് ചരടിന്റെ പിടി നാം വിടുന്നു എന്നിരിക്കട്ടെ. എന്തുസംഭവിക്കും? കല്ല് വൃത്താകാരത്തിലുള്ള പാതവിട്ട്, AB എന്ന തിരശ്ചീനമായ (നേരെയുള്ള) ഒരു പാതയിലൂടെ തെറിച്ചുപോകുന്നതുകാണാം. ഇങ്ങനെ തെറിച്ചു പോകുന്ന പാത, ആദ്യം പറഞ്ഞ വൃത്തത്തിന്റെ ഒരു ടാന്‍ജന്റ് ആയിരിക്കും. എന്നുവച്ചാല്‍ (ഗണിതശാസ്ത്രപരമായി), കല്ലുതെറിച്ചുപോയ നേരെയുള്ള പാത ആരംഭിക്കുന്ന പോയിന്റില്‍നിന്ന്, കല്ലു കറങ്ങിക്കൊണ്ടിരുന്ന കേന്ദ്രത്തിലേക്ക് ഒരു ലംബം വരച്ചാല്‍,കല്ല് തെറിച്ചുപോയപാതയും ലംബവും തമ്മിലുള്ള കോണ്‍ 90° ആയിരിക്കും. ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ ഇരിക്കട്ടെ.
ഇനി ഈ ഉദാഹരണത്തിലെ കഥാപാത്രങ്ങളെ ഒന്നു മാറ്റാം. കല്ലിനു പകരം ഭൂമിയില്‍ നിന്നും വിക്ഷേപിച്ച ഒരു ഉപഗ്രഹം. നമ്മുടെ കൈവിരലിന്റെ സ്ഥാനത്ത് ഭൂമി. ചരടിനു പകരം അദൃശ്യമായി ഭൂഗുരുത്വാകര്‍ഷണബലം. ഇനി താഴെയുള്ള ചിത്രം നോക്കൂ.
ഭൂമിയിലെ A എന്ന പോയിന്റില്‍ നിന്നും വിക്ഷേപിച്ച ഒരു റോക്കറ്റ് B എന്ന പോയിന്റില്‍ വച്ച് അതിന്റെ മിഷന് പൂര്‍ത്തിയാക്കി ഒരു ഉപഗ്രഹത്തെ പുറത്തേക്ക് തള്ളുന്നു എന്നിരിക്കട്ടെ. ഭൂഗുരുത്വാകര്‍ഷണബലം എന്നൊന്ന് ഇല്ല എന്നു സങ്കല്‍പ്പിക്കുക. എന്തുസംഭവിക്കും. ഉപഗ്രഹം നേരെ ഒരു വരവരച്ചപോലെ C എന്ന പോയിന്റ് വഴി അനന്തതയിലേക്ക് പോകും! പക്ഷേ യാഥാര്‍ത്ഥ്യം അതല്ലല്ലോ. ഭൂഗുരുത്വാകര്‍ഷണബലം ഉണ്ട്. അത് ഉടന്‍ തന്നെ വന്ന വേഗതയില്‍ പുറത്തേക്ക് തെറിച്ചുപോകാനാഗ്രഹിക്കുന്ന ഈ ഉപഗ്രഹത്തെ താഴേക്ക് വലിക്കുന്നു. തന്മൂലം ഉപഗ്രഹം പുറത്തേക്ക് പോകുന്നതിനു പകരം ഭൂമിയുടെ നേരെ പതിക്കുകയാണു ചെയ്യുന്നത്. അങ്ങനെ അത് D എന്ന പോയിന്റില്‍ എത്തി. പക്ഷേ ഉപഗ്രഹത്തിന് റോക്കറ്റ് നല്കിയ വേഗത ഭൂമിയുടെ ആകര്‍ഷണത്തെ ഭേദിച്ചുകൊണ്ട് വീണ്ടും അതിനെ മുമ്പോട്ട് (പുറത്തേക്ക് പോകാനാഗ്രഹിച്ച ദിശയില്‍) തന്നെ തള്ളുകയാണ്.
പക്ഷേ ഭൂമി താഴേക്കുള്ള വലിവ് തുടരുന്നു, അദൃശ്യമായ ഒരു ചരടുപോലെ. ഇങ്ങനെ E, F, G എന്ന ഓരോ പോയിന്റിലും ഉപഗ്രഹത്തിന്റെ പുറത്തേക്കുള്ള വേഗതയും ഭൂമി അതിനെ താഴേക്ക് വലിക്കുന്ന വലിവും (ഗുരുത്വാകര്‍ഷണബലവും) പരസ്പരപൂരകങ്ങളായിവര്‍ത്തിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകുന്നു എന്നിരിക്കട്ടെ. എന്തു സംഭവിക്കും?
ഉപഗ്രഹം വൃത്താകൃതിയിലുള്ള ഒരു പാതയിലൂടെ ഭൂമിയിലേക്ക് "പതിച്ചുകൊണ്ടേയിരിക്കും". പക്ഷേ ഈ പതനം ഒരിക്കലും ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്നില്ല എന്നുമാത്രം. ഇങ്ങനെയാണ് ഒരു ഉപഗ്രഹം ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത്. ഇതേ നിയമം തന്നെയാണ് ചന്ദ്രനെയും, മറ്റു ഗ്രഹങ്ങളേയുമെല്ലാം അതാതു ഓര്‍ബിറ്റുകളില്‍ പ്രദക്ഷിണം ചെയ്യുവാന്‍ സഹായിക്കുന്നത്. ഇതുകൊണ്ടാണ് ഭ്രമണപഥത്തിലായിരിക്കുന്ന ഒരു ഉപഗ്രഹം ഇന്ധനസഹായമില്ലാതെ തന്നെ ഭൂമിയെ / ചന്ദ്രനെ ചുറ്റുന്നത്.
അതായത്, ഉപഗ്രഹത്തിന്റെ ഗതികോര്‍ജമാണ് അതിനെ ഭൂമിയിലേക്ക് പതിക്കാതെ ഒരു ഭ്രമണപഥത്തില്‍ നിര്‍ത്തുന്നത്. ഓരോതരം ഭ്രമണപഥങ്ങളില്‍ നില്ക്കുന്ന ഉപഗ്രഹങ്ങള്‍ക്കും വ്യത്യസ്ത ഗതിവേഗങ്ങളാണുള്ളതെന്നും, ഇത് നല്‍കുന്നത് അതിനെ വിക്ഷേപിക്കുന്ന റോക്കറ്റിന്റെ ശേഷിയാണെന്നും ഇതിനുമുമ്പുള്ള പോസ്റ്റില്‍ പറഞ്ഞത് ഓര്‍ക്കുമല്ലോ. ഇന്ത്യയുടെകൈയ്യില്‍ പി.എസ്.എല്‍.വി റോക്കറ്റ് ടെക്നോളജി ഉള്ളതുകൊണ്ടാണ് ഒരു ഉപഗ്രഹത്തെ നമുക്ക് ജിയോസ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ നിക്ഷേപിക്കുവാന്‍ സാധ്യമാവുന്നത്.
ഭൌമാകര്‍ഷണത്തില്‍നിന്നും പുറത്തേക്ക്:
ഈ ബലത്തെ ഭേദിച്ചുകൊണ്ട് മറ്റൊരു ജ്യോതിര്‍ഗോളത്തിലേക്ക് പോകുന്നതെങ്ങനെ?
മേല്‍പ്പറഞ്ഞ വസ്തുതകള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇത് മനസ്സിലാക്കുവാന്‍ എളുപ്പമാണ്. ഒരു നിശ്ചിത വേഗതയില്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഒരു ഉപഗ്രഹത്തിന്റെ വെലോസിറ്റി (വേഗത) അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അതേ ദിശയില്‍ വര്‍ദ്ധിപ്പിച്ചാല്‍ ഭൂമിയില്‍ നിന്നും ആ വാഹനത്തിന് (ഉപഗ്രഹം) നിലവിലുള്ള ഉയരം കൂട്ടുവാന്‍ സാധിക്കും. അതുപോലെ തിരിച്ച്, വാഹനത്തിന്റെ വേഗത കുറച്ചാല്‍ ഭൂമിയില്‍ നിന്നും ഉള്ള അതിന്റെ അകലം കുറയും - (പരിധിവിട്ട് കുറച്ചാല്‍ ഭൂമിയുടെ ആകര്‍ഷണബലം വാഹനത്തിന്റെ ഗതികോര്‍ജത്തെ കടത്തിവെട്ടി അതിനെ ഭൂമിയിലേക്ക് വലിച്ചിടും! അതവിടെ നില്ക്കട്ടെ).
ചന്ദ്രയാനെ വഹിച്ചുകൊണ്ടുപോയ പി.എസ്.എല്‍.വി റോക്കറ്റ് അതിനെ ഒരു ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്കാണ് വിക്ഷേപിച്ചത് എന്ന് കഴിഞ്ഞപോസ്റ്റില്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഇതായിരുന്നു ചന്ദ്രയാന്റെ ആദ്യ ഓര്‍ബിറ്റ് (initial orbit). ഇത് ദീര്‍ഘവൃത്താകൃതിയിലുള്ള ഒരു ഓര്‍ബിറ്റാണ്. ഇതിന്റെ ഒരറ്റത്തായാണ് ഭൂമി വരുന്നത്. ഇത്തരം ഒരു ഓര്‍ബിറ്റിന്റെ ഭൂമിയോടടുത്ത ഭാഗത്തെ പെരിജീ (perigee) അകലത്തിലുള്ള ഭാഗത്തെ അപോജീ (apogee) എന്നും വിളിക്കുന്നു. ഒക്ടോബര്‍ 22 ന് ചാന്ദ്രയാന്‍ അതിന്റെ ആദ്യ ഭ്രമണപഥത്തില്‍ (initial orbit) എത്തുമ്പോള്‍ അപ്പോജി 22860 കിലോമീറ്ററും, പെരിജി 255 കിലോമീറ്ററും ആയിരുന്നു. ഈ ഭ്രമണപഥത്തില്‍ക്കൂടി ആറരമണിക്കൂറ് കൊണ്ട് ചാന്ദ്രയാന്‍ ഭൂമിയെ ഒരു തവണവലം വയ്ക്കുമായിരുന്നു.
പടിപടിയായി ചന്ദ്രനിലേക്ക്:
ചന്ദ്രനിലേക്ക് മനുഷ്യനേയും വഹിച്ചുകൊണ്ടു പോയ അമേരിക്കയുടെ അപ്പോളോ സ്പേസ്ക്രാഫ്റ്റുകളെല്ലാം തന്നെ, initial orbit ല്‍ ഒരു തവണ ഭൂമിയെ വലംവച്ചശേഷം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു പതിവ്. നാലുദിവസത്തിനുശേഷം വാഹനം ചന്ദ്രന്റെ പരിധിയില്‍ എത്തുന്ന രീതിയിലായിരുന്നു അവയൊക്കെയും ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഐ.എസ്.ആര്.ഓ ആ രീതിയല്ല പിന്തുടര്ന്നത്. അഞ്ചുസ്റ്റെപ്പുകളിലായി പൂര്‍ത്തീകരിച്ച ചന്ദ്രയാന്റെ യാത്ര ഏകദേശം പതിനാറു ദിവസത്തോളം നീണ്ടതായിരുന്നു. എന്തിനായിരുന്നു ഇത്തരമൊരു സമീപനം?
ഒന്നാമത്, ഒറ്റയടിക്ക് ചന്ദ്രനിലേക്കുള്ള പാതയില്‍ വാഹനത്തെ എത്തിക്കുവാന്‍ കൂടുതല്‍ ഇന്ധനച്ചെലവും, കൂടുതല്‍ ശേഷിയുള്ള റോക്കറ്റ് എഞ്ചിന് ആവശ്യമാണ്. രണ്ടാമത് ഇതുവരെ സ്വന്തമായി പരീക്ഷിച്ചിട്ടില്ല്ലാത്ത ഈ യാത്ര പടിപടിയായി ചെയ്യുന്നതുവഴി പിഴവുകള്‍ പരമാവധി ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നു. മാത്രവുമല്ല ഏറ്റവും കുറഞ്ഞസമയം കൊണ്ട് ചന്ദ്രനിലേക്കുള്ള യാത്ര പൂര്‍ത്തീകരിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന ഘടകങ്ങളൊന്നും - ഉദാഹരണം വാഹനത്തില്‍ ഒരു യാത്രികന് - ചന്ദ്രയാനില്‍ ഉണ്ടായിരുന്നുമില്ല.
വേഗതകൂട്ടലും കുറയ്ക്കലും:
വാഹനത്തിന്റെ ഓര്‍ബിറ്റല്‍ സ്പീഡ് കൂട്ടിക്കൊണ്ടാണ് ഭ്രമണപഥം ഉയര്‍ത്തുന്നത് എന്നു പറഞ്ഞുവല്ലോ. എങ്ങനെയാണ് വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്? ചാന്ദ്രപേടകത്തിന്റെ ഭാഗമായ റോക്കറ്റ് എഞ്ചിന് ആവശ്യാനുസരണം പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. ഈ റോക്കറ്റ് എഞ്ചിനെ (മോട്ടോര്‍ എന്നും വിളിക്കും) ലിക്യുഡ് അപോജീ മോട്ടോര്‍ (LAM) എന്നാണു വിളിക്കുന്നത്. അപോജി / പെരിജി ഉയര്‍ത്താനുള്ള മോട്ടോര്‍ ആയതിനാലാണ് ഈ പേരുവന്നത്.
അതിനുമുമ്പായി ഒരു കാര്യം പറയട്ടെ. ഒരിക്കല്‍ ഒരു ബഹിരാകാശപേടകം ഒരു ഭ്രമണപഥത്തില്‍ സഞ്ചാരം തുടങ്ങിക്കഴിഞ്ഞാല്‍ അതിനെ സംബന്ധിച്ചിടത്തോളം ആ ഭ്രമണപഥം എത്ര ഉയരത്തിലാണ്, ഏതു ദിശയിലാണ് പോകുന്നത് എന്നതൊഴിച്ചാല്‍ പേടകത്തിന്റെ "തലയും വാലും" ഏതു ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നതിന് പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഇല്ല. തലയും വാലും എങ്ങോട്ടിരുന്നാലും ഭ്രമണപഥത്തില്‍ പേടകം സഞ്ചരിക്കുന്ന ദിശയും വേഗതയും എപ്പോഴും ഒന്നുതന്നെ. പ്രധാന എഞ്ചിനെ കൂടാതെ, ആവശ്യാനുസരണം തലയുംവാലും ഇരിക്കുന്ന ദിശകള്‍ മാറ്റുവാനും, ഉപഗ്രഹത്തെ വശങ്ങളിലേക്ക് തിരിക്കുവാനും മറ്റുമുള്ള ചെറിയ റോക്കറ്റ് എഞ്ചിനുകള്‍ അതതു സ്ഥാനങ്ങളില്‍ വേറെയും ഉണ്ടാവും.
താഴെക്കൊടുത്തിരിക്കുന്ന രേഖാചിത്രം നോക്കൂ. ഇതില്‍ കാണിച്ചിരിക്കുന്ന മൂന്നു പൊസിഷനുകളിലും ബഹിരാകാശപേടകത്തിന്റെ നില്‍പ്പ് വെവ്വേറെ വിധത്തിലാണ്. പക്ഷേ സഞ്ചാരഗതി എപ്പോഴും ഒന്നു തന്നെ.
വാലറ്റത്താണല്ലോ പ്രധാന റോക്കറ്റ് എഞ്ചിന് ഉള്ളത്. അപ്പോള്‍ ഓര്‍ബിറ്റ് വേഗത കൂട്ടണം എന്നുണ്ടെങ്കില്‍ ആദ്യം വാഹനത്തിന്റെ വാലറ്റം സഞ്ചാരദിശയ്ക്ക് എതിരേ വരുന്നരീതിയില് ക്രമീകരിക്കുന്നു (ചിത്രത്തില്‍ പൊസിഷന്‍ Y). പിന്നീട് കൃത്യമായി കണക്കാക്കിയ ഒരു നിശ്ച്ചിത സമയത്തേക്ക് റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിക്കുന്നു. റോക്കറ്റിന്റെ ത്രസ്റ്റ് (തള്ളല്‍) ഉപഗ്രഹത്തിന്റെ സഞ്ചാരദിശയില്‍തന്നെ ആയതിനാല്‍ സ്വാഭാവികമായും പ്രവേഗം കൂടും.
ഇനി പ്രവേഗം കുറയ്ക്കണമെങ്കിലോ? ആദ്യം വാലറ്റം തിരിച്ച് സഞ്ചാരദിശയിലേക്ക് വയ്ക്കണം. (ചിത്രത്തില്‍ പൊസിഷന്‍ Z). തുടര്‍ന്ന് റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിക്കുന്നു. ഇപ്പോള്‍ റോക്കറ്റിന്റെ തള്ളല്‍ (ത്രസ്റ്റ്) സഞ്ചാരദിശയ്ക്ക് എതിരേ ആയതിനാല്‍ ഉപഗ്രഹത്തിന്റെ വേഗത കുറയുന്നു.
(ഇതിനെപ്പറ്റി അല്പം കൂടി കൃത്യമായ വിശദീകരണം ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ഉണ്ട്).
ഭ്രമണപഥങ്ങള്‍ ഉയര്‍ത്തുന്നു:
ചന്ദ്രായാന്റെ ആദ്യഭ്രമണപഥത്തില്‍ പെരിജി 255 കിലോമീറ്ററും അപോജി 22860 കിലോമീറ്ററും ആയിരുന്നു എന്നു പറഞ്ഞല്ലോ. അതിനുശേഷം നടത്തിയ LAM പ്രവര്‍ത്തിപ്പിക്കലുകളും അവയുടെ റിസല്‍ട്ടും ഇനി പറയുന്നു. ഒരുകാര്യം ശ്രദ്ധിക്കുക. എല്ലാ അപ്പോജി റോക്കറ്റ് ബേണുകളും, ഭ്രമണപഥത്തിന്റെ പെരിജിയില്‍ വച്ചാണ് നടത്തുന്നത്. എന്നാല്‍ മാത്രമേ എറ്റവും കുറച്ച് ഊര്‍ജ്ജം ഉപയോഗിച്ചുകൊണ്ട് ഈ പഥം ഉയര്‍ത്തല്‍ നിര്‍വ്വഹിക്കാനാവൂ. ഒരു കാര്യം ശ്രദ്ധിക്കുവാനുള്ളത്, ഒരുഭ്രമണപഥത്തിന്റെ കൃത്യമായ പെരിജി എന്നത് ഗണിതശാത്രപ്രകാരം ഒരു പോയിന്റ് മാത്രമാണ്. പ്രായോഗികമായി ഈ പോയിന്റില്‍ വച്ച് റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിക്കുക എന്നത് അസംഭവ്യംതന്നെയാണ്. അതിനാല്‍ പെരിജിയുടെ ഒരു നിശ്ചിത പരിധിക്കുള്ളിലാണ് എല്ലാ റോക്കറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ചതുപോലെയാണ് ഉയര്‍ത്തിക്കൊണ്ടുവരുന്ന എല്ലാ ഭ്രമണപഥങ്ങളും. തിയറിയനുസരിച്ച് ഈ പഥങ്ങളെല്ലാം ഒരേ പെരിജിവഴി കടന്നുപോകണം. പക്ഷേ പ്രായോഗികമായി അങ്ങനെ സംഭവിക്കാറില്ല - കുറച്ചൊക്കെ മാറ്റങ്ങള്‍ വരും. വലിയ മാറ്റം അപോജിയിലാണു പ്രതിഫലിക്കുക എന്നു മാത്രം! ആ വ്യത്യാസം പുതിയ ഓര്‍ബിറ്റില്‍ ഭൂമിയെ ഒരു തവണ പദക്ഷിണം വയ്ക്കാനെടുക്കുന്ന സമയത്തിലും കാണാം.
ഘട്ടം 1: ഒക്ടോബര്‍ 23, ഇന്ത്യന്‍ സ്റ്റാന്റ്ഡേര്‍ഡ് ടൈം (IST) 9:00:
ഏകദേശം 1060 സെക്കന്റ് നീണ്ട റോക്കറ്റ് പ്രവര്‍ത്തിപ്പിക്കല്‍. ഇത് അപോജിയെ 37,900 കിലോമീറ്ററായി ഉയര്‍ത്തി! കൂട്ടത്തില്‍ പെരിജി 255ല്‍ നിന്ന് 305 കിലോമീറ്ററായി ഉയര്‍ന്നു. പെരിജിയിലെ ഈ 50 കിലോമീറ്റര്‍ വ്യത്യാസം അപോജിയില്‍ എത്രകിലോമീറ്ററായാണ് പ്രതിഫലിച്ചതെന്നു നോക്കൂ. ഒറ്റയടിക്ക് 15,040 കിലോമീറ്റര്‍ ഉയരം! ഈ പുതിയ ഭ്രമണപഥത്തിലൂടെ ഭൂമിയെ ഒരുപ്രാവശ്യം ഭൂമിയെ ചുറ്റാന്‍ വേണ്ട സമയം 11 മണിക്കൂര്‍.
ഘട്ടം 2: ഒക്ടോബര്‍ 25, IST 5:48:
920 സെക്കന്റ് നീണ്ട റോക്കറ്റ് പ്രവര്‍ത്തിപ്പിക്കല്‍, ചന്ദ്രയാനെ അപോജി 74715 കിലോമീറ്റര്‍ അപോജിയുള്ള ഒരു പുതിയ പഥത്തില്‍ എത്തിച്ചു. പെരിജി 305 ല്‍ നിന്നും 336 കിലോമീറ്ററായി മാറി. മുന്‍ പഥത്തില്‍ നിന്നും 36815 കിലോമീറ്റര്‍ ഉയരം. ഒരു ഭ്രമണത്തിനു വേണ്ട സമയം 25 മണിക്കൂര്‍ 30 മിനുട്ട്.
ഘട്ടം 3: ഒക്ടോബര്‍ 26, IST 7:08:
എഞ്ചിന് പ്രവര്‍ത്തിക്കാനെടുത്ത സമയം 560 സെക്കന്റ്. അപോജിയിലെ വ്യത്യാസം 164600 കിലോമീറ്റര്‍! ഈ ദീര്‍ഘവൃത്ത ഓര്‍ബിറ്റിന്റെ അങ്ങേയറ്റത്തായിരിക്കുമ്പോള്‍ ചന്ദ്രയാന്‍ ഭൂമിയില്‍നിന്ന് എത്രയോ കിലോമീറ്റര്‍ ദൂരത്തിലാണ് എന്ന് നോക്കൂ.പെരിജിയീലെ വ്യതാസം 336 ല്‍ നിന്നും 348 കിലോമീറ്റര്‍ മാത്രം. ഒരു ഭ്രമണത്തിനു വേണ്ട സമയം 73 മണിക്കൂര്‍.
ഘട്ടം 4: ഒക്ടോബര്‍ 29 IST 7:38:
റോക്കറ്റ് ബേണ്‍ സമയം 190 സെക്കന്റ്. പെരിജി 348 ല്‍ നിന്നും 465 കിലോമീറ്ററിലേക്ക്. അപോജിയിലേക്കുള്ള ദൂരം രണ്ടുലക്ഷത്തി അറുപത്തേഴായിരം (267000) കിലോമീറ്റര്‍. ചന്ദ്രയാന്‍ ഭൂമിയെ ഇതില്‍കൂടി ഒരുതവണ ഭ്രമണം ചെയ്യുവാന്‍ വേണ്ട സമയം ആറുദിവസം.
സൌകര്യാര്‍ത്ഥം, താഴെക്കൊടുത്തിട്ടുള്ള രേഖാചിത്രത്തില്‍ ഭൂമിയില്‍ നിന്നുള്ള ഭ്രമണപഥം ഉയര്‍ത്തലിന്റെ മൂന്നുഘട്ടങ്ങള് മാത്രമേ കൊടുത്തിട്ടുള്ളൂ. വിശദമായ ചിത്രം താഴെ വേറെ നല്‍കിയിട്ടുണ്ട്.
ഘട്ടം 5: നവംബര്‍ 4: IST 4:56:
അവസാനവട്ട ഭ്രമണപഥം ഉയര്‍ത്തല്‍. റോക്കറ്റ് ബേണ്‍ സമയം 150 സെക്കന്റ് മാത്രം. ഈ പഥത്തെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറി (lunar transfer tragecotory) എന്നുവിളിക്കുന്നു. കാരണം ഇതുവരെ പറഞ്ഞ എല്ലാ ഭ്രമണപഥങ്ങളിലൂടെയും ഉപഗ്രഹം ഏറ്റവും ഉയരത്തില്‍ എത്തിയശേഷം തിരികെ ഭൂമിയുടെ പരിസരത്തേക്ക് തന്നെ എത്തുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഉയര്‍ത്താന്‍ പോകുന്ന പഥം ഒരു ഭൂമിയെ ചുറ്റിയുള്ള ഒരു പൂര്‍ണ്ണഭ്രമണപഥമല്ല. ഇതിന്റെ അപ്പോജി 380000 കിലോമീറ്റര്‍ ഉയരെയാണ് എന്നേയുളൂ. ഭുമിക്കു ചുറ്റുമായി ചന്ദ്രന് പ്രദക്ഷിണംവയ്ക്കുന്ന വഴിക്ക് ഏതാനും ആയിരം കിലോമീറ്റര്‍ മാത്രം അകലെ!
ഈ പാതയിലേക്ക് വാഹനത്തെ പ്രവേശിപ്പിക്കുന്നതിനു മുമ്പ് മറ്റൊരു പ്രധാനകാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വാഹനം ഈ പഥത്തിന്റെ അപോജിയില്‍ എത്തുമ്പോഴേക്ക് അമ്പിളിഅമ്മാവനും അവിടെയുണ്ടാവണം. എങ്കില്‍ മാത്രമേ ചന്ദ്രനുചുറ്റുമുള്ള ഒരു ഭ്രമണപഥത്തിലേക്ക് വാഹനത്തെ പ്രവേശിപ്പിക്കുവാനാവൂ! എന്തെങ്കിലും പിഴവുപറ്റി ഈ സമാഗമം നടക്കാതെ പോയാല്‍, അല്ലെങ്കില്‍ നേരത്തേയോ താമസിച്ചോ ആയിപ്പോയാല്‍, എല്ലാപദ്ധതികളും കുളമാകും! ഉപഗ്രഹം ഒരുപ്രാവശ്യം കൂടി മടക്കിക്കൊണ്ടുവരാമെന്നുവച്ചാല്‍, വീണ്ടും തിരികെ അവിടെ എത്തുമ്പോഴേക്ക് അമ്പിളിമാമന് അടുത്ത വെളുത്തവാവും കഴിഞ്ഞ് ചാന്ദ്രയാന്‍ സഞ്ചരിക്കുന്ന ദിശയുടെ മറുപുറത്താവുകയും ചെയ്യും!
അതിനാല്‍ ഈ യാത്രയിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഘട്ടമാണിത്. ചന്ദ്രയാന്‍ മിഷന്റെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്ന സുപ്രധാനഘട്ടം. നവംബര്‍ നാലിന് ഈ അവസാനവട്ട ഭ്രമണപഥം ഉയര്‍ത്തല്‍ കഴിഞ്ഞു. ഇനി നാലുദിനങ്ങള്‍ വേണം വാഹനം അപോജി പൊസിഷനില്‍ എത്തുവാന്‍. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രലോകം ആ നിമിഷത്തിലേക്കുള്ള ആകാംഷാനിര്‍ഭരമായ കാത്തിരുപ്പിലായി.
നവംബര്‍ 8 ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണി.
നിര്‍ണ്ണായകമായ നിമിഷം വന്നെത്തുന്നു. ചന്ദ്രനും ചന്ദ്രയാനും ഏതാനും ആയിരം കിലോമീറ്ററുകള്‍ മാത്രം അകലെ. പക്ഷേ ഇപ്പോഴും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിനു യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാത്തവിധം ചന്ദ്രയാന്റെ പ്രവേഗം കൂടുതലാണ്. ചന്ദ്രയാനെ നിലവിലുള്ള ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറി എന്ന പാതയില്‍ നിന്നും ചന്ദ്രന്റെ പിടിയിലേക്ക് നല്കുവാനായി അതിന്റെ വേഗത കുറയ്ക്കുക എന്നതാണ് അടുത്തപടി (മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം ഒന്നുകൂടി നോക്കൂ).
അതിനായി മുന്‍നിശ്ചയപ്രകാരം വാഹനത്തിന്റെ റോക്കറ്റ് എഞ്ചിന് വാഹനത്തിന്റെ സഞ്ചാരദിശയിലേക്ക് തിരിച്ച് വാഹനത്തെ തയ്യാറാക്കി. സമയം 4:51. റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിക്കുവാനുള്ള നിര്‍ദ്ദേശം ഐ.എസ്.ആര്.ഓയുടെ നിയന്ത്രണകേന്ദ്രത്തില്‍ നിന്നും ചന്ദ്രയാനിലെത്തി. നിര്‍ണ്ണായകമായ നിമിഷങ്ങള്‍. വാഹനത്തിന്റെ വേഗത കുറഞ്ഞുകുറഞ്ഞുവന്നു. ചന്ദ്രാകര്‍ഷണം വാഹനത്തെ പിടികൂടി. കണക്കുകൂട്ടലുകളില്‍ പറഞ്ഞത്രസമയം കിറുകൃത്യമായി നിര്‍വ്വഹിച്ച ആ റോക്കറ്റ് എരിച്ചില്‍ ചന്ദ്രയാനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയില്‍ നിന്നും മാറ്റി ചന്ദ്രനുചുറ്റുമുള്ള ഒരു ദീര്‍ഘവൃത്ത ഓര്‍ബിറ്റിലേക്ക് വിജയകരമായി മാറ്റി. മിഷനിലെ ഏറ്റവും ദുര്‍ഘടമായ ഘട്ടം വിജയകരമായി അങ്ങനെ ഐ.സ്.ആര്.ഓ പിന്നിട്ടു.
അവലംബം : ISRO website
മേല്‍പ്പറഞ്ഞ ഓരോ റോക്കറ്റ് പ്രവര്‍ത്തിപ്പിക്കലുകളും നാം ഇന്ത്യന്‍ സമയം ഇത്രമണിക്ക് എന്ന് ലാഘവത്തോടെ പറഞ്ഞെങ്കിലും, ഈ മിഷന്റെ ക്ലോക്കില്‍ എത്രത്തോളം കൃത്യമായി -മില്ലി സെക്കന്റുകള്‍ വരെ കണക്കാക്കി - ചെയ്യേണ്ടതുണ്ട് എന്ന് ആലോചിച്ചുനോക്കുക. സെക്കന്റുകള്‍ മാത്രം ഒരു പ്രവര്‍ത്തനം കൂടിപ്പോയാല്‍ ആയിരക്കണക്കിനു കിലോമീറ്ററിലാണ് ആ മാറ്റം മറുവശത്ത് അനുഭവപ്പെടുക. അതുപോലെ ചാന്ദ്രഭ്രമണപഥത്തിലേക്ക് വാഹനത്തെ പ്രവേശിപ്പിക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ പാളിയാല്‍ വാഹനം ചന്ദ്രനില്‍ ചെന്നു പതിക്കുകയോ, ശൂന്യാകാശത്തേക്ക് കൈവിട്ടുപോവുകയോ ആവും ഫലം.
പോളാര്‍ സാറ്റലൈറ്റ്:
ചന്ദ്രയാന്‍ ഒരു പോളാര്‍ സാറ്റലൈറ്റ് ആയിട്ടാണ് ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്നതെന്ന് പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലോ? എന്താണ് പോളാര്‍ സാറ്റലൈറ്റ്? ഒരു ജ്യോതിര്‍ഗോളത്തിന്റെ ധൃവങ്ങള്‍ക്കു മുകളിലൂടെ കടന്നുപോകുന്ന രീതിയില്‍ അതിനെ പ്രദക്ഷിണം വയ്ക്കുന്ന കൃത്രിമോപഗ്രഹമാണ് പോളാര്‍ സാറ്റലൈറ്റ്. മറ്റു സാറ്റലൈറ്റുകള്‍ സാധാരണഗതിയില്‍ ഭൂമധ്യരേഖയ്ക്കു സമാന്തരമായിട്ടാവും കടന്നുപോവുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, ഭൂമിയുടെ ഒരു പോളാര്‍ സാറ്റലൈറ്റ്, അതിന്റെ ഭ്രമണത്തിന്റെ ഏതെങ്കിലും ഒരു അവസരത്തില്‍ എല്ലാ ദിവസവും ഭൂമിയിലെ എല്ലാ സ്ഥലങ്ങള്‍ക്കു മുകളിലൂടെയും കടന്നുപോകും എന്നതാണ്.
ഭൂമിയുടെ മാപ്പിംഗ്, അതുപോലെ ഭൂമിയിലെ എല്ലാ സ്ഥലങ്ങളേയും സംബന്ധിക്കുന്ന നിരീക്ഷണങ്ങള്‍ തുടങ്ങിയവയാണ് ഇത്തരം സാറ്റലൈറ്റുകള്‍ നിര്‍വ്വഹിക്കുക. അതുപോലെ ചന്ദ്രയാന്റെ പ്രധാന ദൌത്യം ചന്ദ്രോപരിതലത്തിന്റെ മാപ്പിംഗ് ആണല്ലോ. അതുകൊണ്ട് ഈ ഉപഗ്രവും ചന്ദ്രന്റെ ഇരുധൃവങ്ങള്‍ക്കും മുകളിലൂടെ കടന്നുപോകണം. ചന്ദ്രയാന്റെ ഭ്രമണപഥം ഈരീതിയില്‍ ക്രമീകരിക്കുന്നതും, അഞ്ചാം ഘട്ടമായ ട്രാന്‍സ് ലൂണാര്‍ ട്രജക്ടറി സെറ്റിംഗിന്റെ ഒരു പ്രധാന ഭാഗമായിരുന്നു - വളരെ കൃത്യമായ കണക്കുകൂട്ടലുകള്‍ ആവശ്യമുള്ള ഒരു കാര്യം. അതിലും ISRO വിജയിച്ചു.
ചന്ദ്രനു ചുറ്റും:
അങ്ങനെ ചന്ദ്രയാന്‍ ചന്ദ്രനുചുറ്റുമുള്ള ആദ്യഭ്രമണപഥത്തില്‍ കടന്നു. ചന്ദ്രയാന്റെ ഭ്രമണപഥം പെരിസെലിന്‍ 504 കിലോമീറ്റര്‍ (പെരിജിയ്ക്ക് തുല്യമായ ചാന്ദ്രപഥത്തിലെ സ്ഥാനം) അപ്പോസെലിന്‍ (അപ്പോജിയ്ക്ക് തത്തുല്യം) 7502 കിലോമീറ്റര്‍ എന്ന വിധത്തില്‍.
നവംബര്‍ 9 ഇന്ത്യന്‍ സമയം 20:03 ചന്ദ്രനു ചുറ്റുമുള്ള ആദ്യ ഭ്രമണപഥ മാറ്റം. പെരിസെലിന്‍ 200 കിലോമീറ്ററാക്കി കുറച്ചു. അപ്പോസെലിന്‍ 7502 കിലോമീറ്റര്‍ തന്നെ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി അകലം കുറച്ചുകൊണ്ടുവന്ന് വൃത്താകൃതിയില്‍, ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലുള്ള സ്ഥിരഭ്രമണപഥത്തിലേക്ക് ചന്ദ്രയാനെ മാറ്റി.
ഇതുവരെ പറഞ്ഞ ഭ്രമണപഥ ഉയര്‍ത്തല്‍ സംബന്ധിയായ കാര്യങ്ങളുടെ ഒരു ആനിമേഷന്‍ ഈ ISRO Web പേജില്‍ ഉണ്ട്. പേജ് ലോഡ് ചെയ്തിട്ട് റിഫ്രഷ് ചെയ്ത് നോക്കുക
മൂണ്‍ ഇംപാക്റ്റ് പ്രോബ് ചന്ദ്രനെ തൊടുന്നു:
കൃത്യമായി, പിഴവുകളില്ലാതെ ചന്ദ്രയാന്‍, ചന്ദ്രനുചുറ്റുമുള്ള സ്ഥിരഭ്രമണപഥത്തില്‍ എത്തിയതോടെ ബാക്കിയുള്ള കാര്യങ്ങള്‍ എളുപ്പമായി. അടുത്തപടി മൂണ്‍ ഇംപാക്ട് പ്രോബ് എന്ന ഉപകരണം മാതൃവാഹനത്തില്‍നിന്ന് വേര്‍പെടുത്തി ചന്ദ്രനിലേക്ക് പതിപ്പിക്കുക എന്നതായിരുന്നു. ഒരു ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഉപഗഹത്തില്‍ നിന്നും ഒരു വസ്തു വേര്‍പെടുത്തി എന്നുകരുതി അത് തനിയെ താഴെവീഴില്ല. കാരണം അതും ഉപഗ്രഹത്തോടൊപ്പം അതേ വേഗതയില്‍ ചന്ദ്രനെ വലംവയ്ക്കുകയാണല്ലോ!
മാത്രവുമല്ല, എങ്ങോട്ടെങ്കിലും മൂണ്‍ ഇംപാക്റ്റ് പ്രോബ് ഇട്ടാല്‍ പോരാ. മുന്‍നിശ്ചയിച്ചിരിക്കുന്നതുപോലെ, ചന്ദ്രന്റെ ദക്ഷിണധൃവത്തിനടുത്തുള്ള ഒരു സ്ഥലത്തെക്കാണ് ഇത് ഇടിച്ചിറക്കേണ്ടത്. നമുക്കറിയാം, ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറില്‍ നിന്നും റോഡുവക്കിലേക്ക് എന്തെങ്കിലും ഒരു വസ്തു എറിഞ്ഞാല്‍ അതുപോകുന്ന പാത എങ്ങനെയായിരിക്കും എന്ന് - നേരെയല്ല, അല്പം വളഞ്ഞ്. അപ്പോള്‍ ഇങ്ങനെ എറിയുന്ന വസ്തു നമ്മളുദ്ദേശിക്കുന്ന ഒരു സ്ഥലത്ത് കൃത്യമായി എത്തണം എങ്കിലോ? ഓടുന്ന നായുടെ ഒരുമുഴം മുമ്പേ എറിയുക എന്നതുപോലെ ഇവിടെയും കണക്കുകൂട്ടലുകള്‍ ആവശ്യമാണ്. നൂറു കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഇമ്പാക്റ്റ് പ്രോബ് പതനം തുടങ്ങുക. 25 മിനിറ്റ് എടുക്കും താഴെയെത്തുവാന്‍. അത്രയും സമയവും ദൂരവും കഴിയുമ്പോള്‍ ഈ പാത ഏതുവിധത്തില്‍ എവിടെയെത്തും എന്ന കണക്കുകൂട്ടല്‍.
ഇതിനായി ആദ്യം ചെയ്തത്, ചാന്ദ്രയാനെ ഒന്നു തിരിച്ച് (ഭ്രമണപഥമല്ല, തലയും വാലും!) ഇംപാക്റ്റ് പ്രോബ് ചന്ദ്രോപരിതലത്തിലേക്ക് നോക്കുന്ന ദിശയില്‍ ആക്കിവയ്ക്കുക എന്നതാണ്. അതിനുശേഷം അതിനെ മാതൃവാഹനത്തില്‍ നിന്ന് വേര്‍പെടുത്തുകയും, ഇമ്പാക്ട് പ്രോബില്‍ തന്നെയുള്ള ചെറിയ റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിച്ച് അതിന്റെ വേഗത കുറയ്ക്കുകയും ചെയ്തു. അതോടെ ഇംപാക്റ്റ് പ്രോബിന്റെ ഭ്രമണപഥം മാതൃപേടകത്തിന്റെ ഭ്രമണപഥത്തേക്കാള്‍ താഴ്ന്നു.
അവലംബം : Wikipedia commons
അങ്ങനെ മൂണ്‍ ഇംപാക്റ്റ് പ്രോബ് ചന്ദ്രന്റെ ആകര്‍ഷണത്തില്‍ പെട്ട് താഴെക്ക് പതിക്കുവാന്‍ ആരംഭിച്ചു. ചിത്രത്തില്‍ കാണുന്നതുപോലെതന്നെ കുത്തനെ താഴേക്കുള്ള ഒരു പാതയിലല്ല, അല്പം വളഞ്ഞ് താഴേക്ക് പോകുന്ന ഒരു പ്രൊജക്ടൈല്‍ പാതയിലാണ് വരവ്; അത് ഒരു പ്രത്യേക സ്ഥാനത്തുവച്ച് ചന്ദ്രോപരിതലവുമായി സന്ധിക്കും (അവിടെയാണ് പ്രോബ് പതിക്കുക). താഴേക്കുള്ള പതനത്തിനിടയില്‍ ഇമ്പാക്റ്റ് പ്രോബ് ചന്ദ്രോപരിതലത്തിന്റെ ധാരാളം ചിത്രങ്ങള്‍ എടുക്കുകയും അതൊക്കെയും മാതൃവാഹനത്തിലേക്ക് അയയ്ക്കുകയും ചെയ്തു. 8:31 ന് അത് ചന്ദ്രനില്‍ പതിച്ചു.
ഇംപാക്റ്റ് പ്രോബ് നൂറുകിലോമീറ്റര്‍ ഉയരത്തില്‍നിന്നും ഫ്രീ ഫാള്‍ (അതായത് ചന്ദ്രന്റെ ആകര്‍ഷണത്തില്‍ പെട്ട് തനിയെ പതിക്കുക) ആയിട്ടാണ് താഴെയെത്തിയത്. താഴെയെത്തുമ്പോഴുള്ള അതിന്റെ വേഗത 6100 കിലോമീറ്റര്‍ / മണിക്കൂര്‍. ഈ വേഗതയില്‍ താഴെവന്നിടിക്കുന്ന ഒരു വസ്തുവിന്റെ “പൊടിപോലും” ബാക്കിയുണ്ടാവില്ല എന്നൂഹിക്കാമല്ലോ.അതുകൊണ്ടുതന്നെ താഴെ എത്തിയ ശേഷം മൂണ്‍ ഇംപാക്റ്റ് പ്രോബിലെ ക്യാമറയോ മറ്റു ഉപകരണങ്ങളോ പ്രവര്‍ത്തിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല.പിന്നെയെന്തിനായിരുന്നു ഇങ്ങനെയൊരു “പെട്ടി“ താഴെയിട്ടത്?
മൂണ്‍ ഇംപാക്ട് പ്രോബിലെ ഉപകരണങ്ങള്‍:
ഭാവി ചാന്ദ്രയാത്രാ പരിപാടികളില്‍, പ്രത്യേകിച്ചും മനുഷ്യനുമായി പോകുന്നുണ്ടെങ്കില്‍, ഇങ്ങനെ മാതൃപേടകത്തില്‍ നിന്നും ചാന്ദ്രവാഹനത്തെ താഴെയിട്ടാല്‍ പറ്റില്ല. അത് സൂക്ഷമായി ഒരു സോഫ്റ്റ് ലാന്റിംഗ് ചെയ്യിക്കേണ്ടതുണ്ട്. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതിനാല്‍ പാരഷ്യൂട്ട് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാനാവില്ല. റോക്കറ്റ് എഞ്ചിനുകള്‍ ഉപയോഗിച്ചുതന്നെ, താഴേക്കുള്ള പതനത്തിന്റെ വേഗത കുറച്ചുകൊണ്ടുവന്ന് അവസാനം പതിയെ നിലംതൊടീക്കുകയാണു വേണ്ടത്. ഇപ്പോള്‍ ചെയ്ത പരീക്ഷണത്തില്‍ കൂടി ഐ.എസ്.ആര്. ഓ ഭാവിപരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ചില ഉപകരങ്ങണ്‍ പരീക്ഷിക്കുകയാണ് ചെയ്തത്.
1. നാം ഉദ്ദേശിക്കുന്ന സ്ഥലത്തുതന്നെ ഒരു വാഹനം ഇറക്കുവാന്‍ സാധിക്കുമോ എന്ന കാര്യം.
2. വാഹനം താഴേക്ക് പതിക്കുമ്പോള്‍, നിലത്തുനിന്നുള്ള ഉയരം ഒരു റഡാര്‍ ഉപയോഗിച്ച് കണക്കാക്കി അതനുസരിച്ചുവേണം റോക്കറ്റ് എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. അതിനുള്ള റഡാര്‍ സംവിധാനം ഈ പതനത്തിനിടയില്‍ പരീക്ഷിച്ചു.
3. വീഡിയോ ഇമേജിംഗ് സിസ്റ്റം ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കുകയും അത് മാതൃവാഹനത്തിലേക്ക് അയയ്ക്കുകയും ചെയ്തു.
4. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല എന്നാണു വിശ്വാസമെങ്കിലും, എന്തെങ്കിലും പൊടിപടലങ്ങള്‍ നേരിയതോതിലെങ്കിലും വാതകരൂപത്തില്‍ ഉണ്ടെങ്കില്‍ അത് കണ്ടുപിടിക്കുവാനായി ഒരു മാസ് സ്പെക്രോമീറ്റര്‍ മൂണ്‍ ഇമ്പാക്റ്റ് പ്രോബില്‍ ഉണ്ടായിരുന്നു. ഈ ഉപകരണവും 25 മിനിറ്റ് നീണ്ട യാത്രയില്‍ വിവരങ്ങള്‍ മാതൃപേടകത്തിലേക്ക് അയച്ചിട്ടുണ്ട്.
ചന്ദ്രയാനിലെ മറ്റ് ഉപകരണങ്ങള്‍:
ചന്ദ്രയാനിലെ 11 വിധോദ്ദേശ ഉപകരണങ്ങളില്‍ ഒന്നുമാത്രമാണ് മൂണ്‍ ഇമ്പാക്റ്റ് പ്രോബ്. ബാക്കിയുള്ളവയെല്ലാം ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഐ.എസ്.ആര്.ഓ വൃത്തങ്ങള്‍ അറിയിക്കുന്നത്. അവയൊക്കെയും തുടര്‍ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ തുടങ്ങും.
അഞ്ചുമിനിറ്റില്‍ ഒരു ചാന്ദ്രയാത്ര: ആകാശവാണി ദൃക്സാക്ഷിവിവരണം:
ഇതുവരെ നമ്മള് വായിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ വളരെ നീണ്ടുപോയി അല്ലേ. ഇനി ഇതെല്ലാം കൂടി അഞ്ചുമിനിറ്റ് നീളുന്ന ആകാശവാണിയുടെ ഒരു ദൃക്സാക്ഷിവിവരണമായി, ഒരു ഫാസ്റ്റ് ഫോര്‍വേര്‍ഡ് വീഡിയോ കാണുന്നതുപോലെ കാണുകയാണെന്നു സങ്കല്‍പ്പിക്കൂ. അത് ഏകദേശം ഇങ്ങനെയായിരിക്കും! - (ലിങ്കില്‍ ക്ലിക്ക് ചെയ്യൂ)
സംഗ്രഹം:
ഭൂമിയില്‍ നിന്നും മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ അകലെ സദാചലിച്ചുകൊണ്ടിരിക്കുന്ന, മറ്റൊരു ജ്യോതിര്‍ഗോളത്തിലേക്ക് ഒരു ബഹിരാകാശ വാഹനത്തെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കൊണ്ടെത്തിക്കുകയും, അതിനെ ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ട് ആ ജ്യോതിര്‍ഗോളത്തിന്റെ ഉപഗ്രഹമാക്കി മാറ്റുകയും, അതില്‍ നിന്ന് മറ്റൊരു ഉപകരണം വേര്‍പെടുത്തി നാം ഉദ്ദേശിക്കുന്ന ഒരു മേഖലയിലേക്ക് കൃത്യമായി പതിപ്പിക്കുകയും ചെയ്യുക എന്നത് അത്ര നിസ്സാര സംഗതിയായി കാണേണ്ടതില്ല. ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ അത് മനസ്സിലായിട്ടുണ്ടാവുമല്ലോ.
മറ്റുചില രാജ്യങ്ങള്‍ ദശകങ്ങള്‍ക്കു മുമ്പ് പരീക്ഷിച്ചു ഫലിപ്പിച്ച സാങ്കേതിക വിദ്യയാണിതെന്ന് പറയാമെങ്കിലും, അത്ര അനായാസമായി എല്ലാവര്ക്കും പഠിച്ചു നേടാവുന്നതും ലഭ്യമായതുമായ ഒന്നല്ലല്ലോ അത്. ഇങ്ങനെയൊരു പദ്ധതിയുടെ സുപ്രധാന ഘടകമായ റോക്കറ്റ് ടെക്നോളജിയില്‍ ഒരു രാജ്യം സ്വയംപര്യാപ്തമാവുന്നതില്‍ വന്‍ശക്തികള്‍ക്കൊന്നും അത്ര സന്തോഷവും ഉണ്ടാവാനിടയില്ല; കാരണം ഇതേ ടെക്നോളജിയെ അല്പമാറ്റങ്ങള്‍ വരുത്തിയാല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആക്കിമാറ്റാവുന്നതാണ്; പ്രത്യേകിച്ച് അണുവായുധവും മറ്റും കൈയ്യിലുണ്ടെന്നു പറയുന്ന ഒരു രാജ്യം. ഇതിന്റെ എതിര്‍പ്പുകള്‍ പലഭാഗത്തുനിന്നും പി.എസ്.എല്‍.വി യുടെ കഴിഞ്ഞകാല ചരിത്രത്തില്‍ നാം കണ്ടതുമാണ്.
ഇതിലെല്ലാം അധികമായി, ഭൂമിയ്ക്കു പുറത്തേക്കുള്ള ബഹിരാകാശപര്യവേക്ഷണങ്ങളില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു രാജ്യം, ആദ്യശ്രമത്തില്‍ തന്നെ പിഴവുകളില്ലാതെ അത് പൂര്‍ത്തീകരിച്ചു എന്നു പറയുന്നത് ഈ വിജയത്തിന് കൂടുതല്‍ മാറ്റുകൂട്ടുന്നു. നൂറില്‍ നൂറുമാര്‍ക്ക് നല്കാവുന്ന നേട്ടം!
പിഴവുകളില്ലാതെ, ലക്ഷക്കണക്കിനു കിലോമീറ്റര്‍ അകലേക്ക് അനന്തമായ ശൂന്യാകാശത്തേക്ക് നീളുന്ന ട്രജക്ടറികള്‍ കൃത്യമായി കണക്കുകൂട്ടുവാനും, അതില്‍ വേണ്ടമാറ്റങ്ങള്‍ അപ്പപ്പോള്‍ സൂക്ഷമായി വരുത്തുവാനും വേണ്ട സാങ്കേതിക വിദ്യകളില്‍ ഐ.എസ്.ആര്.ഓ വളരെ പുരോഗമിച്ചിരിക്കുന്നു എന്നുതന്നെയാണ് ഈ വിജയം സൂചിപ്പിക്കുന്ന ആദ്യവസ്തുത. ഭ്രമണപഥങ്ങള്‍ ഉയര്‍ത്തുന്ന ഭാഗം വായിച്ചപ്പോള്‍ മനസ്സിലായിക്കാണുമല്ലോ, അപോജി ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പെരിജിയിലെ വര്‍ദ്ധനവ് പ്രായോഗികമായി ഇതു ചെയ്യുമ്പോള്‍ സംഭവിച്ചുപോകുന്നതാണ്. അതുപോലെ, കൃത്യമായ പെരിജി പൊസിഷനിലല്ലാതെ അതിന്റെ ഏകദേശപരിധിയില്‍ ചെയ്യുന്ന റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തനങ്ങളൊക്കെയും പുതിയതായി ഉണ്ടാവുന്ന പഥത്തെ ആദ്യത്തേതിന്റെ തലത്തില്‍ നിന്ന് കുറച്ചൊക്കെ മാറ്റും. ഈ തലം മാറ്റം തിരുത്തുവാനും കഴിയേണ്ടതുണ്ട്.
രണ്ടാമതായി, ആ പഥങ്ങളിലൂടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ഒരു ശൂന്യാകാശവാഹനത്തെ ഭൂമിയിലിരുന്നുകൊണ്ട് നിയന്ത്രിക്കുവാനുള്ള സങ്കേതങ്ങളും ഇന്ത്യ കരഗതമാക്കിയിരിക്കുന്നു എന്ന് ഈ ദൌത്യം തെളിയിച്ചിരിക്കുന്നു. ഭൂമിയിലിരുന്നുകൊണ്ടുതന്നെ ട്രാക്കിംഗ് സെന്ററുകളിലെ ഉപകരണങ്ങളാല്‍ വിവേചിച്ചറിയണം, ചന്ദ്രയാനിപ്പോള്‍ പെരിജിയിലാണോ / അപോജിയിലാണോ, വാഹനം പഥത്തില്‍ എവിടെയാണ് എന്നൊക്കെ. അതും നമ്മുടെ ശാസ്ത്രജ്ഞര്‍ നേടീയിരിക്കുന്നു.
അങ്ങനെ ഈ പദ്ധതി ഒരു യാഥാര്‍ത്ഥ്യമാക്കിമാറ്റിയ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍!
ഇതുപോലെയുള്ള പ്രോജക്റ്റുകളെ സംബന്ധിച്ച് ഒരു അഭിപ്രായം ഉള്ളത് ഇതുമാത്രം ; കഴിവുള്ള രാജ്യങ്ങളെല്ലാം ഒത്തുചേര്‍ന്ന് ഇതുപോലെയുള്ള പ്രോജക്റ്റുകള്‍ ചെയ്യട്ടെ. മാനവരാശിക്ക് പ്രയോജനകരമായ കാര്യങ്ങള്‍ അങ്ങനെ ഒത്തൊരുമിച്ച് നേടട്ടെ!
കുറിപ്പ്: ഞാന്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്യുന്ന ഒരു സാങ്കേതിക വിദദ്ധനല്ല. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വായനയിലൂടെ എനിക്കു മനസ്സിലായ കാര്യങ്ങളാണ്. തെറ്റുകള്‍ കണ്ടാല്‍ അറിവുള്ളവര്‍ ദയവായി പറഞ്ഞുതരിക.
==============
REFERENCES:
==============
1. Chandrayaan Mission Sequence - ISRO
2. Moon Impact Probe - Wikipedia
3. Orbital Mechanics - wikipedia
4.Orbits - New World Encyclopedia
5. Orbital Mechanics
68 comments:
ചന്ദ്രയാന്റെ ചാന്ദ്രയാത്രയ്ക്കു പിന്നിലെ ശാസ്ത്രീയ കഥകള്‍ ലളിതമായി വിശദീകരിക്കുവാനൊരു ശ്രമം.
അപ്പുവേട്ടാ....
തീര്‍ച്ചയായും ഈ ഉദ്യമത്തില്‍ താങ്കള്‍ വിജയിച്ചിരിയ്ക്കുന്നു......
മനസ്സില്‍ പലപ്പോഴായി കൂട്ടിവച്ചിരുന്ന ഒരു പിടി സംശയങ്ങള്‍ക്ക് ഇപ്പോള്‍ അറുതി വന്നിരിയ്ക്കുന്നു....
നന്ദി....തുടര്‍ന്നും ഇതുപോലെ വിജ്ഞാനപ്രദങ്ങളായ പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു
അപ്പു,
ലളിതമായി വിശദീകരിക്കുവാനുള്ള അപ്പുവിന്റെ ശ്രമം 100% വിജയിച്ചിരിക്കുന്നു. എനിക്കുണ്ടായിരുന്ന ധാരാളം സംശയങ്ങള്‍ മാറിക്കിട്ടി.
50 കൊല്ലം മുമ്പ്തന്നെ ഒരു സോഫ്റ്റ് ലാന്‍ഡിംഗ് പരീക്ഷിച്ച് വിജയിച്ചവരെ ഈ അവസരത്തില്‍ ഓര്‍മ്മിക്കാതെ വയ്യ.
അപ്പുണ്ണി മാഷെ..
ഈ പോസ്റ്റ് ബൂലോഗത്തിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ കൊത്തിവയ്ക്കപ്പെടും, തീര്‍ച്ച..! ചന്ദ്രയാന്‍ പോലെ അഭിമാനകരമായ പോസ്റ്റ്..!
എത്ര ഭംഗിയായിട്ടാണ് അപ്പു ജി ചന്ദ്രയാനിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെ ബൂലോഗത്തിന് കാണിച്ചു തന്നിരിക്കുന്നത്..മഹത്തരം എന്നേ പറയാന്‍ പറ്റൂ.
മനസ്സില്‍ വരുന്ന സംശയങ്ങള്‍ക്ക് മുന്‍കൂട്ടി അറിഞ്ഞിട്ടെന്നപോലെ വ്യക്തമായി ഉത്തരം തരുന്നു.
പ്രശംസകള്‍ എത്ര ചൊരിഞ്ഞാലും മതിയാകില്ല മാഷെ..
തുടര്‍ന്നുള്ള മറുപടികള്‍ക്കായി ശ്രദ്ധിക്കുന്നു ആയതിനാല്‍ വീണ്ടും വരും.
പ്രശംസനീയമായ ഉദ്യമം. പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തതയും, വായിച്ചു മനസ്സിലാക്കാനുള്ള ലാളിത്യവുമുണ്ട്.
വളരെയധികം വായിക്കപ്പെടട്ടെ ഈ പോസ്റ്റ് എന്ന് ആശംസിക്കുന്നു.
അപ്പുജീ,
ഈ ഉദ്യമം കേമം. ചന്ദ്രയാനെക്കുറിച്ച് ഇങ്ങനെ ഒരു പഠനം മലയാളത്തില്‍ വേറെ കാണില്ലെന്ന് തോന്നുന്നു. ഇത്രയും ലളിതമായി കാര്യങ്ങള്‍ വിവരിച്ചതിനു നന്ദി.
-സുല്‍
പ്രിയ അപ്പൂ,
ടിവിയില്‍ ഒരു ഫ്ലാഷ് ന്യൂസ്, അല്ലെങ്കില്‍ വാര്‍ത്തയില്‍ ഒന്നോ രണ്ടോ മിനുട്ട് കാണിക്കുന്ന ഒരു സംഭവം, ഇതിന്റെ പിന്നില്‍ ഇത്രയധികം technical issues ഉണ്ടെന്നു മനസ്സിലാകിതന്നതിന് ഒത്തിരി നന്ദി; അതും വളരെ ലളിതമായ ഭാഷയില്‍. കൊച്ചു കുട്ടികളുടെ മുന്നില്‍ ഇരിക്കുന്ന ഒരു അദ്ധ്യാപകന്റെ മനസ്സോടെ ഇത്രയും സരസമായി ഓരോ കാര്യങ്ങളും പറഞ്ഞുതരുന്ന അപ്പുവിനു നന്ദി .... ആശംസകള്‍...
അപ്പു വളരെ നന്നായിരിക്കുന്നു. അല്പം സമയം എടുത്തിട്ടാണെങ്കിലും ഇത് എഴുതാനെടുത്തതിന് നന്ദി.
എന്തായാലും ചന്ദ്രയാനെക്കുറിച്ച് അറിയാന്‍ ഇതിലും നല്ലൊരു സ്ഥലം ഇല്ല തന്നെ. എന്റെ പോസ്റ്റില്‍ നിന്നും ഇങ്ങോട്ട് ഒരു ലിങ്കിടുന്നു...
ചന്ദ്രനുചുറ്റും പരിക്രമണ പഥം ധ്രുവ്വങ്ങളെ കേന്ദ്രീകരിച്ച് തന്നെയാണ്. പക്ഷേ ചന്ദ്രയാന്‍ ഭൂമിയെ വലം വയ്കുമ്പോള്‍ എങ്ങിനെ ആയിരുന്നു? പോളാന് ഉപഗ്രഹമോ അതോ മധ്യരേഖാ ഉപഗ്രഹമോ?
ചിത്രങ്ങളില്‍ മധ്യരേഖാ ഉപഗ്രഹം എന്നാണ് കാണുന്നത്.. എന്നാല്‍ ഈ വിവരം അന്വേഷിച്ച ഒരിടത്തും കാണുന്നില്ല....
ടോട്ടോചാന്, ഐ.എസ്.ആര്.ഓ വെബ് സൈറ്റില്‍ കാണുന്നത് വിക്ഷേപണം കഴിഞ്ഞ ചന്ദ്രയാന്റെ ആദ്യഭ്രമണപഥം ഭൂമദ്ധ്യരേഖയില്‍ നിന്ന് 17.5° ചെരിഞ്ഞ് ആയിരുന്നു എന്നാണ്. അതുപോലെ ചന്ദ്രന്റെ ഭ്രമണപഥം 18.29°, ഭൂമിയുടെ മധ്യരേഖാതലത്തില്‍ നിന്ന് ചെരിഞ്ഞും ആണെന്നു കാണുന്നു. അതുകൊണ്ട് സ്വാഭാവികമായും ഇവിടെനിന്ന് പോയ ട്രജക്ടറി ചന്ദ്രനിലെത്തുമ്പോഴേക്കും ചന്ദ്രന്റെ ധ്രുവങ്ങളോടടുത്ത ഒരു തലത്തിലേക്കാവും എത്തിയിട്ടുണ്ടാവുക എന്ന ഊഹിക്കാം. എനിക്ക് ഇതേപ്പറ്റി കൃത്യമായി പറയാനാവുന്നില്ല.
വിക്കിപീഡിയയിലെ എര്‍ത്ത്-മൂണ്‍ സിസ്റ്റത്തിന്റെ ഈ ചിത്രം ഒന്നു നോക്കൂ കുറേക്കൂടി മേല്പ്പറഞ്ഞകമന്റ് വ്യക്തമാകും.
നൂറില്‍ നൂറ് മാര്‍ക്ക് നേടുന്നു ചാന്ദ്രയാനവും ലളിതമായ അപ്പുവിന്റെ ഈ ലേഖനവും.
നിര്‍ദ്ദേശങ്ങള്‍ ഗ്രൌണ്ട് കണ്ട്റോളില്‍ നിന്നും എങ്ങനെ നല്കുന്നു എന്ന് ലളിതമായി അടുത്ത പോസ്റ്റില്‍ എഴുതാന്‍ കഴിയുമോ.?
ആശംസകള്‍.:)
വിഷയം ഏറ്റവും ലളിതവും എന്നാല്‍ വിശദവുമായിത്തെന്നെ പ്രതിപാദിച്ചിരിക്കുന്നു. സബ്ജക്റ്റുമായി ബന്ധമില്ലാത്ത ആളുകള്‍ക്കുപോലും മനസ്സിലാവും എന്നു കരുതാം.
ആശംസകള്‍
അപ്പുവിന്റെ ഉദ്യമം നൂറ് ശതമാനവും വിജയിച്ചു.എന്നെപ്പോലെ ഈ വിഷയത്തിന്റെ ക്ഷ,ങ്ക,ങ്ങ അറിയാത്ത അനേകം പേർക്ക് ഉതകുന്ന ലളിത വിവരണം. നന്ദി.
ഐ.എസ്.ആർ.ഓ യുടെ കൂടെ ഇന്ത്യാക്കാർ എന്ന നിലയിൽ നമ്മുക്കും അഭിമാനിക്കാം ഈ നേട്ടത്തിൽ.
അപ്പു ഒരു സുകൃതം.
സരളതയോടെ, സുവ്യക്തതയോടെ എല്ലാം മനസ്സിലാക്കി തരുന്നതിനു നന്ദി പറയാനാവാതെ, ഇവിടെ ഒരൊപ്പിട്ടു മടങ്ങുന്നു.
അപ്പു നന്ദി, പറഞ്ഞതില്‍ ചിലത് ഞാനും കണ്ടിരുന്നു.. പക്ഷേ എന്നാലും വ്യക്തമായ ധാരണ ഒരിടത്തും ഇല്ല....
എന്റപ്പൂ,
എന്തോരം കാര്യങ്ങളാ ഈ കൊച്ച് പോസ്റ്റിലൊതുക്കിയിരിക്കുന്നേ....!
നമിക്കുന്നു!
ഒത്തിരി കാര്യങ്ങൾ ലളിതമായി ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ച തങ്കളെ അഭിനന്ദിക്കുന്നു. തീർച്ചയായും ഇത് വളരെ അധികം ഉപകാരപ്രദം തന്നെ. പ്രത്യേകിച്ചും ഓരോഘട്ടവും പ്രത്യേകം പ്രത്യേകം എഴുതിയിരിക്കുന്നൂ.
ഒരു ഇന്റെരെസ്റ്റും തോന്നിപ്പിക്കാത്ത ഒരു വിഷയം..എന്നെനിക്കാദ്യം തോന്നി..ലളിതമായി പറഞ്ഞു തന്നതിന് നന്ദി..
പതിയെ ഇന്റെരെസ്റ്റ് തോന്നിയത് കൊണ്ടാണേ..മുഴുവന്‍ വായിച്ചത്.
good effort...really informative post.
Superb..
Congrats and Thanks..
വളരെ ലളിതമായി ഇത്രയും സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പറഞ്ഞു തന്നതിനു ഒത്തിരി ഒത്തിരി നന്ദി
നന്ദി അപ്പു ചേട്ടായീ..
നിങ്ങളീ ബൂലോകത്തിലെ ഒരു കൌതുകം തന്നെ!
ലളിതവും വിഞ്ജാനപ്രദവും മനോഹരവുമായ ഒരു പോസ്റ്റ്
***അഭിനന്ദനങ്ങള്‍***
ചന്ദ്രയാനെ കുറിച്ചു കിട്ടാവുന്ന ഏറ്റവും വിജ്ഞാന പ്രദമായ പോസ്റ്റ് , ഈ ബ്ലോഗ് കാണാന്‍ ഇത്രയും വൈകിയല്ലോ എന്ന ഒരു വിഷമവും .
റീഡറില്‍ ആഡ് ചെയ്യാന്‍ ഒരു ബ്ലോഗു കുടി , ഇനി ഒരു പോസ്റ്റും മിസ് ആവില്ല്ലലോ !
വളരെ വളരെ നന്ദി
അപ്പു,
രാവിലെ തന്നെ മുഴുവന്‍ വായിക്കാതിരുന്നതിനും കമന്റ് ഇടാതിരുന്നതിനും ക്ഷമിക്കുക. അപ്പോള്‍ മുഴുവന്‍ വായിക്കാന്‍ സമയം കിട്ടിയില്ല. ചന്ദ്രയാനെ പറ്റി കുറെ വായിച്ചിരുന്നു എങ്കിലും ഇതെല്ലാം ക്രോഡീകരിച്ച് ഇത്ര വിപുലമായ ഒരു പോസ്റ്റ് ഇത്ര ലളിതമായ മലയാളത്തില്‍ വായിച്ചപ്പോള്‍ നേരത്തെ വായിച്ചതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. ഇത് മാത്രം മതിയായിരുന്നു. (വെറുതെ സമയം കളഞ്ഞു).
നന്ദി, നന്ദി....
ശ്ശെ! വെറുതെ വായിച്ചു സമയം കളഞ്ഞു!
ഇത്തരം പഴഞ്ചൻ തരികിടകളൊക്കെ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം കടല വാങ്ങിത്തിന്നപ്പോൾ അതുപൊതിഞ്ഞിരുന്ന കടലാസ്സിൽ വായിച്ചിട്ടുണ്ട്!
ശൂൂൂൂൂൂൂൂ.....ഠും!
പൊട്ടക്കണ്ണൻ മാവേലെറിഞ്ഞപോലെ. എന്തായാലും മാങ്ങ്ങ്ങ്ങ്ങ്ങ്ങ്ങാാാ വീണതു ഭാഗ്യം.
എന്നാലും അപ്പൂജി, ഒരു സംശയം, എന്തുകൊണ്ടാണു് അസദൃശമായ ഒരു ദീർഘചതുരപഥം ഉണ്ടാവുന്നത്? (അതായത് അപ്പൂജിയും പെരുംജിയും സമമാവാതെ വരുന്നത്? വേണമെന്നുവെച്ച് ടെക്നീഷ്യന്മാർ അങ്ങനെ ആക്കുന്നതോ അതോ സയൻസിന്റെ വിധികൊണ്ട് അങ്ങനെയൊക്കെ സ്വയം ആയിത്തീരുന്നതോ?
ആക്കുന്നതാണെങ്കിൽ എങ്ങനെ ആക്കുന്നു?
:-)
വേണുഏട്ടന്റെ ചോദ്യത്തിനുള്ള ഉത്തരം:
ടെലിമെട്രി, ട്രാക്കിംഗ് ആന്റ് കണ്ട്രോള് (Telemetry, Tracking & Control TT&C) എന്ന സങ്കേതത്തിലൂടെയാണ് ഒരു സ്പേസ്ക്രാഫ്റ്റുമായി ഗ്രൌണ്ട് സ്റ്റേഷനില്‍നിന്ന് സംവദിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഒരു സ്പേസ് മിഷനിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് ഇത് - വളരെയേറെ പണച്ചെലവും, മനുഷ്യപ്രയത്നവും വേണ്ട ഒരു വിഭാഗം. ഒരു സ്പേസ്ക്രാഫിറ്റില് യാത്രികര്‍ ഉണ്ടെങ്കില്‍ അതിന്റെ നിയന്ത്രണം കുറേക്കൂടി എളുപ്പമാകുന്നു. എന്നാല്‍ യന്ത്രസഹായത്തില് മാത്രം സഞ്ചരിക്കുന്ന ഒരു ബഹിരാകാശവാഹനമാണെങ്കില് അതിന്റെ നിയന്ത്രണം കുറേക്കൂടെ പ്രയാസമുള്ളതായി മാറുന്നു.
ഏറ്റവും ലളിതമായി പറഞ്ഞാല്‍, വാഹനത്തിലെ വിവിധ സിസ്റ്റങ്ങളെ സംബന്ധിക്കുന്ന ഡേറ്റ അതിലുള്ള ഉപകരണങ്ങള്‍ ഒരു ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറിനു കൈമാറുകയും, അത് അവിടെനിന്ന് റേഡിയോ സിഗ്നലുകളാക്കിമാറ്റി ഭൂമിയിലുള്ള ഗ്രൌണ്ട് കണ്ട്രോള് സ്റ്റേഷനിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഈ സിഗ്നലുകളെ വീണ്ടും ഒരു കമ്പ്യൂട്ടര്‍ ഡേറ്റയാക്കി മാറ്റി ഇവിടെ പഠിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ തിരികെ റേഡിയോ സിഗ്നലുകളായി നല്‍കുകയുമാണ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലളിതമായ ഒരു പ്രസന്റേഷനായി നല്‍കിയിട്ടുള്ള ഒരു സൈറ്റ് ഉണ്ട്. ലിങ്ക് ഇവിടെ
അപ്പുവിന്റെ ലളിതമായ ഉത്തരം പല സംശയങ്ങളേയും ലഘൂകരിച്ചു.
ബാംഗ്ലൂരില്‍ നിന്നും അയയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ മനുഷ്യ രഹിതമായ യാനപാത്രം സ്വീകരിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ഒക്കെ മനസ്സിലാക്കാന്‍ വളരെയേറെ സഹായിച്ചു. നന്ദി.
അപ്പു ലിങ്ക് ശരിയല്ലെന്നു തോന്നുന്നു.
വീണ്ടും ഈ നല്ല ഉദ്യമത്തിനു് ആശംസകള്‍.:)
വേണുഏട്ടാ ഇതാണു ലിങ്ക് http://www.vki.ac.be/event/euroavia/slides/langendonck.pdf
അല്പം മുമ്പ് ഇത് കാണുന്നുണ്ടായിരുന്നല്ലോ !
വിശ്വേട്ടാ :-) എത്ര ശരി, ഇതൊക്കെ വെറും രണ്ടാംക്ലാസ് തിയറിയല്ലേ, പോരാത്തതിന് എത്ര എസ്.എല്‍.വി റോക്കറ്റുകള്‍ മാങ്ങയില്‍ കൊള്ളാതെ താഴെവീണിരിക്കുന്നു! ഇതിപ്പോ അങ്ങെത്തി എന്നു കരുതി... ഇത്രവലിയ കാര്യമെന്താ അല്ലേ :-)
ചോദ്യത്തിന്റെ ഉത്തരം : കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഗണിത/ഭൌതിക ശാസ്ത്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഉപഗ്രഹങ്ങളുടെ ഓര്‍ബിറ്റില്‍ കൂടിയുള്ള ചലനം. ഒരു ഓര്‍ബിറ്റിന്റെ ആകൃതി നിശ്ചയിക്കുന്നതും ഇതേ നിയമങ്ങള്‍ അനുസരിച്ചുതന്നെ. ന്യൂട്ടന്റെയും കെപ്ലറുടെയും ഒക്കെ ജ്യോതിര്‍ഗോള ചലന നിയമങ്ങളെ എടുത്ത് വിശകലനം ചെയ്യാന്‍ പോയാല്‍ പോസ്റ്റിന്റെ പത്തിരട്ടിയുള്ള കമന്റായിതീരുമല്ലോ ! എന്നാലും പൊതുവേ ബാധകമായ ചില പോയിന്റുകള്‍ മാത്രം പറയാം.
1. ഒരു നിശ്ചിത പിണ്ഡം (mass) ഉള്ള ഒരു വസ്തു (ഉപഗ്രഹം), ഒരു നിശ്ചിത ഉയരത്തില്‍ ഉള്ള, ഒരു വൃത്താകാരമായ പഥത്തില്‍ സഞ്ചരിക്കുവാന്‍ ഒരു പ്രത്യേക പ്രവേഗത്തില് (വെലോസിറ്റി) മാത്രമേ സാധിക്കൂ. റോക്കറ്റ് അവസാനഘട്ടത്തില്‍ അതിനു നല്കുന്ന വേഗത, ഈ പ്രത്യേക പ്രവേഗത്തേക്കാള്‍ കൂടുതലാണെങ്കില്‍ അതിന്റെ ആദ്യ ഭ്രമണപഥം തന്നെ ഒരു ദീര്‍ഘവൃത്തം (എലിപ്റ്റിക്കല്‍) ആയിരിക്കും. വേഗത കുറവാണെങ്കിലും പാത എലിപ്റ്റിക്കല്‍ തന്നെ ആയിരിക്കും! പക്ഷേ ഒരു ഈ പാതവഴി ഒരു ഭ്രമണം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ ഉപഗ്രഹം വീണ്ടും ഭൂമിയില്‍ വന്നുപതിക്കും!
2. ഒരു പ്രത്യേക ഭ്രമണപഥത്തില്‍ (വൃത്തമായാലും ദീര്ഘവൃത്തമായാലും) സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഗ്രത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചാലോ കുറച്ചാലോ അതിന്റെ ഭ്രമണപഥത്തിന്റെ ആകൃതി വ്യത്യാസപ്പെടും.
3. വൃത്താകാരമായ ഒരു പഥത്തില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ വാഹനത്തിന്റെ വേഗത അതിന്റെ സഞ്ചാരദിശയില്‍ വര്‍ദ്ധിപ്പിച്ചാല്‍ നിലവിലുള്ള പഥത്തിന്റെ ആകൃതി ഒരു ദീര്‍ഘവൃത്തമായി മാറും. ഇങ്ങനെ വേഗത വര്‍ദ്ധിപ്പിക്കാനായി റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിച്ച സ്ഥാനം പുതിയതായുണ്ടായ എലിപ്റ്റിക്കല്‍ ഓര്‍ബിറ്റിന്റെ പെരിജിയായി മാറും. ഈ സ്ഥാനത്തുനിന്നും 180 ഡിഗ്രി അകലെയായി ഒരു അപോജിയും രൂപപ്പെടും.
4. മേല്‍പ്പറഞ്ഞ രീതിയില്‍ റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിക്കുന്നത്, ഉപഗ്രഹത്തിന്റെ സഞ്ചാരദിശയ്ക്ക് വിപരീതമായിട്ട് ആണെങ്കില്‍ (വേഗത കുറയ്ക്കുക) റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിച്ച പോയിന്റ് അപ്പോജിയും, പഥത്തിന്റെ 180 ഡിഗ്രി എതിരേയുള്ള ഭാഗം പെരിജിയുമായി ഒരു എലിപ്റ്റിക്കല്‍ പഥം രൂപപ്പെടും.
5. ഒരു വൃത്താകാരമായ ഓര്‍ബിറ്റിനെ വീണ്ടും കുറേക്കൂടി ഉയരമുള്ള വൃത്താകാരമായ ഓര്ബിറ്റാക്കി മാറ്റുവാന്‍ പുതിയ പഥത്തിന്റെ രണ്ടു (എതിര്) ഭാഗങ്ങളില്‍ വച്ച് റോക്കറ്റ് എഞ്ചിന് പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ പി.എസ്.എല്‍. വി റോക്കറ്റിന്റെ അവസാനഘട്ട വേഗത, ചന്ദ്രയാനെ ഒരു എലിപ്റ്റിക്കല്‍ ഓര്‍ബിറ്റില്‍ നിക്ഷേപിക്കുവാന്‍ പര്യാപ്തമായിരുന്നു. അവിടെനിന്നാണ് പടിപടിയായി പഥങ്ങളുടെ ഉയരം വര്‍ദ്ധിപ്പിച്ചത്.
വിജ്ഞാനപ്രദമായ ഈ ആര്‍ട്ടിക്കിളിനു വളരെ നന്ദി
അപ്പൂ സാറേ!
ഒരു കൊച്ചു കുട്ടി തന്റെ അധ്യാപകന്റെ മുന്പില് ഇരുന്നു ശ്രധിച്ചു കേട്ടു പഠിക്കുന്നുണ്ട് എന്നുള്ള സങ്കല്‍പ്പത്തില്‍ പ്രതിപാദിച്ചു കാര്യങ്ങള്‍ അയത്ന ലളിതമായി മനസ്സിലാക്കിതരാന്‍ ശ്രമിച്ചിരിക്കുന്ന ഈ പോസ്റ്റിനേ എത്ര അഭിനന്ദിച്ചാലും ഒരിക്കലും കൂടുതലല്ല.ഈ രീതിയില്‍ കൂടുതല്‍ കൂടുതലെഴുതുവാന്‍ ശ്രമിക്കുക.ആത്മാര്‍ഥമായ ആശമ്സകള്.
ഒരു ഗ്രാമീണന്.
ചാത്തനേറ്: വായിച്ച് കഴിഞ്ഞപ്പോള്‍ തോന്നിയത് അപ്പുവേട്ടന് ഒരു അദ്ധ്യാപകനാകേണ്ടിയിരുന്നു എന്നാ. പക്ഷേ വേണ്ടാ അതാകുമ്പോള്‍ ആ ക്ലാസിലെ കുട്ടികളോട് ബാക്കിയുള്ളവര്‍ക്ക് അസൂയതോന്നും....
അപ്പൂ..
എന്തായിത്..?
ഇതിനുവേണ്ടി നീക്കിവെച്ച ആ സമയത്തിനു ഒരായിരം നന്ദി. ഇതൊക്കെ അറിയാനാഗ്രഹിച്ചിരുന്നതു തന്നെ
അപ്പൂ,
MIP ഇടിച്ചിറക്കിയ ദിവസം ശാസ്ത്രജ്ഞന്മാരുമായുള്ള അഭിമുഖം കേട്ടിരുന്നു. അതിൽ ഇത്ര വിശദമായ കാര്യങ്ങളല്ല പറഞ്ഞിരുന്നത്. പക്ഷെ സി.രാധാകൃഷ്ണൻ ഒരു കാര്യം പറഞ്ഞിരുന്നു. MIP ഇടിച്ചിറക്കുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന കാര്യം അതിനു മുമ്പ് നമ്മൾ നേടി എന്നാണ്. അതായത്, ഉപഗ്രഹത്തിനെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതായിരുന്നു ഏറ്റവും പ്രധാനമായത് എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
എന്തായാലും 380 കോടി നശിപ്പിക്കുന്നു എന്ന വാർത്തയ്ക്ക് പ്രാധാന്യം കുറഞ്ഞു വരുന്നുണ്ട്. കൈരളി ചാനലും ഈ സംരംഭത്തെ വളരെ പോസറ്റീവായാണ് കണ്ടത്.
തുടരുക, ആശംസകൾ.
ചന്ദ്രയാൻ ദൌത്യത്തിൽ ഇത്രയൊക്കെ കാര്യങ്ങളുണ്ടായിരുന്നു എന്ന് ഇപ്പൊ മാത്രമാണ് മനസ്സിലാകുന്നത്. അഭിമാനം തോന്നുന്നു. വളരേ നന്ദി അപ്പു. ഇതിന്റെ ഒരു കോപ്പി എടുത്താൽ വിരോധാവൂല്ലല്ലൊ. എന്റെ അയൽവക്കത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ഇതിലും ലളിതമായും ഇത്ര വിശദമായും ചന്ദ്രയാനെ കുറിച്ചെഴുതിയ മറ്റൊരു ലേഖനം കണ്ടുപിടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല
അപ്പുവേട്ടാ...
സാവധാനം ശ്രദ്ധിച്ച് മുഴുവനും വായിച്ചു. ഈ പോസ്റ്റിന് നൂറില്‍ നൂറു മാര്‍ക്ക്.
എല്ലാവര്ക്കും പ്രയോജനപ്പെടുന്ന നല്ലൊരു പോസ്റ്റ്.
:)
അപ്പൂ..ഒരോടിച്ചുവായനയേ ഇപ്പോള്‍ നടത്താനായുള്ളു..പ്രിന്റെടുത്ത് ശരിക്ക് വായിക്കണം..വളരെ ഉപകാരപ്രദം..നന്ദി..അഭിനന്ദനങ്ങളും.
അപ്പൂട്ടാ
താമസ്സിച്ചാണ് വായിക്കാൻ കഴിഞ്ഞത്.പലേ കാരണങ്ങളാലും 2ദിവസ്സമായി കാര്യമായി ഒന്നും നോക്കാൻ സമയം കിട്ടിയില്ല.അതും ഒരുവിധത്തിൽ നന്നായി.ലേഖനം വായിച്ചപ്പോൾ തോന്നിയ സംശയം പലരും ചോദിക്കുകയും അതിന്റെ വിശദീകരണം കിട്ടുകയും കൂടി ചെയ്തപ്പോൾ നല്ല ഒരു സദ്യ ഉണ്ട് വയറുനിറഞ്ഞ പ്രതീതി.പിന്നെ മാർക്കിന്റെ കാര്യം.യൂണിവേഴ്സിറ്റി ചോദ്യപേപ്പറിൽ 120 മാർക്കിന്റെ ചോദ്യവും മാക്സിമം 100 ആയി കാണിക്കാറുണ്ട്.അങ്ങിനെ ഒരു സ്ഥിതിയിലാണിപ്പോൾ.120ൽ ഫുൾ കിട്ടിയിട്ടും 100 ഇടാനല്ലേ പറ്റൂ
ഇനിയും ഇതുപോലെ ഗഹനമായ വിഷയങ്ങൾ ലളിതമായി എഴുതണം
അതിവിപുലമായ വിവരണം. അഭിനന്ദനങ്ങള്‍..!!
മനസ്സില്‍ തങ്ങി നിന്നിരുന്ന ഓരോ സംശയത്തിനും പത്ത് ഉത്തരം വീതം കിട്ടിയ പോലെയായി.
പലരും പറഞ്ഞപോലെ, ക്ലാസ്സ്റൂമില്‍ ഇരിക്യായിരുന്നു ശരിക്കും.
.....ഇന്ത്യയുടെ ഗംഭീരവിജയം പറഞ്ഞു നിര്‍ത്തുമ്പോള്‍, ഓരോ മനസ്സും ദേശാഭിമാനപൂരിതമാകുന്നു.
- ജയ്ഹിന്ദ്.
ബ്ലോഗില്‍ വായിച്ച സൂപ്പര്‍ പോസ്റ്റുകളിലൊന്ന്.
വളരെ നന്ദി.
ഭാവുകങ്ങള്‍.
അപ്പൂജീ (Apogee) ;)
കിടിലോല്‍ക്കിടിലം. മൂന്നുപോസ്റ്റുകളും പി.ഡി.എഫ് ആക്കി അനിയച്ചാര്‍ക്കും ഫ്രെന്സിനും അയയ്ക്കുന്നു.
ഭൂമിയ്ക്കു പുറത്തേക്കുള്ള ബഹിരാകാശപര്യവേക്ഷണങ്ങളില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു രാജ്യം, ആദ്യശ്രമത്തില്‍ തന്നെ പിഴവുകളില്ലാതെ അത് പൂര്‍ത്തീകരിച്ചു എന്നു പറയുന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടമായി തോന്നുന്നത്.
ഇന്ത്യയ്ക്ക് മാത്രം സ്വന്തമായ പല ഫ്രൂഗല്‍ എഞ്ചിനിയറിംഗ് വിദ്യകളും ഇതിലുള്ച്ചേരുന്നു എന്നതിനാല്‍ തന്നെ ആന്റ്രിക്സ് കോര്പ്പറേയ്ഷന് വ്യാവസായികാടിസ്ഥാനത്തില്‍ ഇതൊരു വന്‍ നേട്ടമാവും. ഭാവി പരിപാടികളിലെങ്കിലും ഇതൊരു അന്താരാഷ്ട്ര പ്രോജക്റ്റാകട്ടെ എന്ന് ആശിക്കുന്നു.
ഈ കമന്റ് എഴുതിയ സൂരജ് തന്നെയല്ലേ മുകളിലത്തെ കമന്റും എഴുതിയത്?
അതേ അനില്‍ ജീ. ഒരു സംശയവും വേണ്ടാ. രണ്ടും ഈയുള്ളവന് തന്നെ എഴുതിയത്.
നന്നായിരിക്കുന്നു..... തീര്‍ത്തും അവസരോചിതമായ പോസ്റ്റ്.... കാര്യങ്ങള്‍ ലളിതമായും എന്നാല്‍ ആധികാരികമായും വിശദീകരിക്കാന്‍ കഴിയുക എന്നത് തീര്‍ച്ചയായും ഒരു വലിയ കാര്യം തന്നെയാണ്... പഴയ സോവ്യറ്റ് യൂണിയന് മാനുവല്‍ എന്നോ മറ്റോ ഇപ്പോള്‍ വായിച്ചതേ ഉള്ളൂ....
അപ്പൂ കുറച്ചു ദിവസമെടുത്തു വായിച്ചു തീര്‍ക്കാന്‍. സമയമെടുത്തു വായിക്കാം എന്നു കരുതി വൈകിയതാ. കൂടുതലൊന്നും പറയാനില്ല. ഈ വിഷയത്തില്‍ താങ്കളെടുത്ത ഊര്‍ജ്ജം, സമയം, പ്രതിബദ്ധത അതിനൊക്കെ ഒരു സല്യൂട്ട്. എങ്ങിനാ നന്ദി പറയുക എന്നറിയില്ല. അഭിനന്ദനങ്ങള്‍
നമസ്കാരം ശ്രീ അപ്പു,
അപ്പുവിന്റെ കഴിഞ്ഞ പോസ്റ്റിലെ കാര്യങ്ങള്‍ കുട്ടികള്‍ സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചിരുന്നു. എല്ലാ വിദ്യാര്‍ഥികളും താല്പര്യത്തോടെയാണ് സ്വീകരിച്ചത് .
പോസ്റ്റ് വായിച്ചപ്പോള്‍ ചില സംശയങ്ങള്‍ . അവ ഇവിടെ കുറിക്കുന്നു.
മറുപടി തരാന്‍ അപേക്ഷ .
1.അമേരിക്കക്കാര്‍ ചന്ദ്രനില്‍ പോയപ്പോള്‍ തത്സമയം ടി.വിയില്‍ ക്കൂടി ശാസ്ത്രജ്ഞന്മാര് കണ്ടിരുന്നില്ലേ ? നമ്മുടെ കാര്യത്തില്‍ ഇത് ത്സാധ്യമാകാത്തതെന്തുകൊണ്ടാണ് ? ചാനലുകള്‍ക്ക് അത്തരമൊരു സുവര്‍ണ്ണവസരം ലഭിക്കാത്തതിന്റെ കാരണമെന്ത് ?
2.അമേരിക്ക ചന്ദ്രനില്‍ പോയതിനെക്കുറിച്ച് ഇപ്പോഴും സംശയങ്ങള്‍ ഉണ്ടല്ലോ ? ( അതായത് പതാക കാറ്റില്‍ പാറിയകാര്യം , ആകാശത്തിന്റെ പ്രത്യേകത , നക്ഷത്രങ്ങളുടെ സ്ഥാനം ......................) ഇവയ്ക്കൊക്കെ തൃപ്തികരമായി വിശദീകരണം നല്കുവാന് നാസക്ക് കഴിഞ്ഞീട്ടുണ്ടോ ?
ഉണ്ടെങ്കില്‍ അവ എങ്ങനെയാണ് വിശദീകരിച്ചതെന്ന് പറഞ്ഞുതരുമോ ?
3.ചന്ദ്രനും ഭൂമിക്കുമിടക്ക് ശൂന്യമായ സ്ഥലമാണോ അതോ മറ്റ് പ്രകൃതിജന്യമായ പദാര്‍ഥങ്ങള്‍ ഉണ്ടോ ? അവയില്‍ ഏറ്റവും വലിപ്പം കൂടിയതിന്റെ വിസ്തീര്‍ണ്ണം എത്രക്ക് ഏകദേശം ഉണ്ടാകും? അവ ഏത് അവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത് ? വാഹനം
ഇങ്ങനെ പരിക്രമണം ചെയ്യുമ്പോള്‍ അവയില്‍ ഇടിക്കാനുള്ള സാധ്യത ഇല്ലേ
ഓര്‍ബിറ്റിനെ കുറിച്ചുള്ളവ
1.ഭൂമിയെ ചുറ്റുന്നത് (ഓര്‍ബിറ്റ് ) ദീര്ഘവൃത്താകൃതിയിലാണല്ലോ കാണിച്ചിരിക്കുന്നത് .അതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ ?
2.വേറെ ചില ചിത്രങ്ങളില്‍ വൃത്താകൃതിയിലാണ് ഓര്‍ബിറ്റ് കണ്ടത് ? എന്തുകൊണ്ടാണ് അവര്‍ അങ്ങനെ കൊടുത്തത് ? അത് തെറ്റാണോ ?
3.ഇങ്ങനെയൊക്കെ ചുറ്റാതെകണ്ട് നേരെയങ്ങ് ചന്ദ്രനിലേക്ക് പൊയ്ക്കൂടെ ? ( റോക്കറ്റ് ചോദ്യോത്തരങ്ങളില്‍ ത്രസ്റ്റ് കൂടുതല്‍ വേണം എന്ന് എഴുതിക്കണ്ടു ) അങ്ങനെ ത്രസ്റ്റ് കൂടൂതല്‍ കൊടുത്താല്‍ എന്താണ് കുഴപ്പം ?
4.ഭൂമിയുടെ അടുത്തുവരുമ്പോള്‍ ഭൂമിയുടെ ആകര്‍ഷണ ബലം , ചന്ദന്റെ അടുത്തുവരുമ്പൊള് ചന്ദ്രന്റെ ആകര്‍ഷണ ബലം . എന്നാല്‍ ഇങ്ങനെ ആകര്‍ഷണ ബലം ഇല്ലാത്ത ഏതെങ്കിലും സ്ഥലം പ്രപഞ്ചത്തിലുണ്ടോ ?
5.പോളാര്‍ സാറ്റലൈറ്റില്‍ ഈ പറയുന്ന ഭാഗത്ത് “ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, ഭൂമിയുടെ ഒരു പോളാര്‍ സാറ്റലൈറ്റ്, അതിന്റെ ഭ്രമണത്തിന്റെ ഏതെങ്കിലും ഒരു അവസരത്തില്‍ എല്ലാ ദിവസവും ഭൂമിയിലെ എല്ലാ സ്ഥലങ്ങള്‍ക്കു മുകളിലൂടെയും കടന്നുപോകും എന്നതാണ്.“ കൂടുതല്‍ വിശദീകരണം തന്നാല്‍ നന്ന്. ( പത്തില്‍ ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങളും ഭൂസ്ഥിര ഉപഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കാനുണ്ട് ) ഇക്വറ്റോറിയല്‍ സാറ്റലൈറ്റിന് എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്നതാണ് ചോദ്യം ?
6.ഭൂമിയെ പല പ്രാവശ്യം ചുറ്റി ചുറ്റി പിന്നെ ഓര്‍ബിറ്റിന്റെ ദിശ മാറ്റിയാണല്ലോ ചന്ദന്റെ ഓര്‍ബിറ്റില്‍ പ്രവേശിക്കുന്നത് ?( ഘട്ടം 4: ഒക്ടോബര്‍ 29 IST 7:38: എന്ന തലക്കെട്ടിലെ ചിത്രത്തില്‍ B എന്ന പോയിന്റ് :- അവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്) അത് ചന്ദ്രനിലേയ്ക്ക് പോകുന്ന പാതയാണോ അതോ ; ചിഹ്നത്തിന്റെ സൂചന പ്രകാരം ‘തിരിച്ച് വരുന്ന‘ പാതയാണോ ?
ഒഴിവുള്ളപ്പോള്‍ ഉത്തരങ്ങള്‍ പറഞ്ഞുതരണമെന്ന അപേക്ഷയോടെ
ആശംസകള്‍ നേര്‍ന്നുകൊണ്ട്
സുനില്‍ മാഷേ,
സന്ദര്‍ശനത്തിനു നന്ദി. കുട്ടികളുടെ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങള്‍ മാഷ്തന്നെ കുട്ടികള്‍ക്ക് അപ്പോള്‍ കൊടുത്തിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു. അവസാനത്തെ കുറേ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഈ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റായ 22 റോക്കറ്റ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എന്ന പോസ്റ്റില്‍ ഉണ്ട് അതൊന്നു നോക്കൂ.
മറ്റുചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വായിച്ചറിവിന്റെ പിന്‍ബലത്തില്‍ പറയാം.
1. ഭൂമിയില്‍വച്ച് ടി.വി. യില്‍ ലൈവായി ഒരു ദൃശ്യം കാണിക്കണമെങ്കില്‍ എന്തെല്ലാം ഉപകരണങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടാവണം എന്ന് നമൂക്ക് ഊഹിക്കാവുന്നയുള്ളൂ. ഈ കേസില്‍ അതുമാത്രവുമല്ല, ടി.വി. സിഗ്നലുകളെ വീണ്ടും ശക്തിയേറിയ റേഡിയോ സിഗ്നലുകളാക്കി മാറ്റിയിട്ടുവേണം മൂന്നരലക്ഷം കിലോമീറ്റര്‍ ദൂരത്തുനിന്ന് ഭൂമിയിലെ ഗ്രൌണ്ട് സ്റ്റേഷനിലെ ആന്റിനയിലേക്ക് അയക്കാനും, അത് വീണ്ടും ടി.വി സിഗ്നലായി കണ്‍വേര്‍ട്ട് ചെയ്ത് ടെലികാസ്റ്റിന് യോഗ്യമാക്കാനും എന്ന് ന്യായമായും ചിന്തിക്കാം. ഇതിനുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചന്ദ്രയാനില്‍ ഉള്‍പ്പെടുത്തേണ്ടി വന്നേനെ. അത് അതിന്റെ ആകെ ഭാരവും സങ്കീര്‍ണ്ണതയും കൂട്ടുകയും, ഗ്രൌണ്ട് കണ്ട്രോളില് മറ്റനേകം സെറ്റപ്പുകള്‍ ആവശ്യമാക്കുകയും ചെയ്യും എന്നതിനാലായിരിക്കും ഇപ്പോള്‍ ഐ.എസ്.ആര്.ഓ അത് ഒഴിവാക്കിയത്.
മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുക എന്നത് ഒരു ചരിത്ര സംഭവമല്ലേ. അന്ന് അത് ട്.വി. യില്‍ ലൈവായി കാണിക്കേണ്ടത് ആവശ്യമായിരുന്നു. ഇവിടെയും ഇനിഭാവി ചാന്ദ്രപദ്ധതികളില് അത് തിര്‍ച്ചയായും ചെയ്യും, പ്രത്യേകിച്ച് മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്നുണ്ടെങ്കില്‍.
2. അമേരിക്ക ഒരു മനുഷ്യനെ ശരിക്കും ചന്ദ്രനില്‍ അയച്ചോ എന്നതിന്റെ ചര്‍ച്ചയും അതിന്റെ വാദപ്രതിവാദങ്ങളും ഒരുപാട് വെബ് പേജുകളീല് ലഭ്യമാണല്ലോ. ഇവിടെയും, ഇവിടെയും ഒന്നു നോക്കൂ. രണ്ടാമത്തേതാണ് കൂടുതല്‍ വിശദമായ സൈറ്റ്.
3. ചന്ദ്രനോ ഭൂമിക്കോ ചുറ്റുമുള്ള ഭ്രമണപഥത്തില്‍ എന്നാണ് ചോദ്യമെങ്കില്‍ ഇതിന്റെ ഉത്തരം ഇല്ല എന്നാണ്. എന്നാല്‍ പുറത്തുനിന്നും വല്ല ഉല്‍ക്കകളോ മറ്റോ വാഹനത്തിന്റെ പഥത്തില്‍ വന്നാല്‍ ഇടിക്കാം. പക്ഷേ അതിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നു മാത്രം. ഏയറോ ഡൈനാമിക് രീതിയിലുള്ള പറക്കലും, ഗ്രാവിറ്റി ബേസ്ഡ് ആയ “പറക്കലും“ തമ്മിലുള്ള വ്യത്യാസം മാഷ് കുട്ടികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കൂ. (ഒരേ ഓര്‍ബിറ്റില്‍ പോകുന്ന വ്സ്തുക്കളെല്ലാം ഒരേ സ്പീഡിലാവും എന്നത്).
ഓര്‍ബിറ്റ് ചോദ്യങ്ങള്‍:
ഇവയില്‍ പലതിന്റെയും ഉത്തരങ്ങള്‍ ഈ ബ്ലോഗിലെ പുതിയ പോസ്റ്റില്‍ ഉണ്ട്. ഇല്ലാത്തവയുടെ ഉത്തരങ്ങള്‍ പറയാം.
5. പോളാര്‍ സാറ്റലൈറ്റ് ധൃവങ്ങള്‍ക്ക് മുകളിലൂടെ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു. ഇക്വറ്റോറിയല്‍ സാറ്റലൈറ്റ് ഭൂമദ്ധ്യരേഖയ്ക്കു സമാന്തരമായി കടന്നു പോകുന്നു. ഇതു രണ്ടിന്റെയും പാതയ്ക്കു താഴെ വരുന്ന ഭൂവിഭാഗം എങ്ങനെയാവും എന്ന് ഒരു മാപ്പിന്റെയോ ഗ്ലോബിന്റെയോ സഹായത്തോടെ ഒന്നു നോക്കൂ. ഒരു പോളാര്‍ സാറ്റലൈറ്റ് ഒന്നരമണിക്കൂര്‍ കൊണ്ട് ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു എന്നിരിക്കട്ടെ. ഈ ഒന്നരമണീക്കൂര്‍ കൊണ്ട് ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഏകദേശം 22.5 ഡിഗ്രി ഭ്രമണം ചെയ്യുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായും സാറ്റലൈറ്റിന്റെ ഓരോ തിരിച്ചുവരവിലും അത് ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങള്‍ക്കു മുകളിലൂടെ - വടക്കുനിന്ന് തെക്കോട്ട് പോകുന്ന ഒരു പാതയിലാവും സഞ്ചരിക്കുക. ഒരു പോളാര്‍ സാറ്റലൈറ്റ് പോകുന്നതിന്റെ ഗ്രൌണ്ട് ട്രാക്ക് ഈ ചിത്രത്തില്‍ ഉണ്ട്.
കുട്ടികള്‍ക്ക് ഇഷ്ടമാവുന്ന മറ്റൊരു നല്ല സൈറ്റ് ഇവിടെയുണ്ട് . ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷന്റെ ലൈവ് ട്രാക്ക് അപ്ഡേറ്റ്. ഇന്റര്‍ നാഷനല്‍ സ്പേസ് സ്റ്റേഷന് ഒരു പോളാര്‍ ഓര്‍ബിറ്റിലാണ് പോകുന്നത്. സ്കൂളീല്‍ ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ ഈ സൈറ്റ് ഒന്നു കാണിച്ചു കൊടൂക്കൂ. കുട്ടികള്‍ക്ക് വേഗം ഇക്കാര്യം മനസ്സിലാകും. അതുപോലെ നിങ്ങളുടെ സ്ഥലത്തിനു മുകളിലൂടെ ISS കടന്നുപോകുന്ന അവസരത്തില്‍ അത് അവര്‍ക്ക് കാണുവാനും സാധിക്കും. ഈ സൈറ്റില്‍ അതിനെല്ലാമുള്ള സംവിധാനമുണ്ട്.
ഓ.ടോ.
ശ്രീ കരിപ്പാറ മാഷെ..സത്യം പറഞ്ഞാല്‍ അങ്ങയുടെ മുകളിലെ കമന്റു കണ്ടപ്പോള്‍ “ എത്തിയല്ലൊ വനമാല” എന്ന പരസ്യമാണോര്‍മ്മ വന്നത്.
ദയവുചെയ്ത് അങ്ങ് അപ്പു എന്ന ബ്ലോഗറെ (ശാസ്ത്ര കൌതുകം) കൊല്ലല്ലെ... ഇതൊരു വിനീതമായ അപേക്ഷയാണ്. ഞാനിത് എന്തുകൊണ്ട് പറയുന്നുവെന്ന് അങ്ങേക്ക് മനസ്സിലായിട്ടുണ്ടാകും.
സുനില്‍ മാഷേ, ശരിക്കും മാഷ് മാഷു തന്നെയാണോ ? പുലിയാണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താനാണോ ഈ ചോദ്യങ്ങളെല്ലാം കൂടെ അപ്പൂവിന്റെ മണ്ടയ്ക്കിട്ടുകൊടുക്കുന്നത് ? ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഉത്തരം കിട്ടാവുന്ന സില്ലി കാര്യങ്ങള്‍ക്ക് പോലും ഇങ്ങനെ നമ്പരിട്ട ചോദ്യങ്ങളും കൊണ്ടിറങ്ങാതെന്റിഷ്ടാ. ഇറ്റ് ഡസിന്റ് ഓള്‍വെയ്സ് ലുക്ക് നൈസ് !
മറ്റൊരു ഓ.ടോ (ക്ഷമിക്കുക)
കുഞ്ഞാ, ഞാന്‍ പറയാന്‍ വന്നത് താങ്കള്‍ ഒരു മിനിറ്റ് മുമ്പേ പറഞ്ഞു. ഒരു അദ്ധ്യാപകന്റെ ചോദ്യങ്ങള്‍ ആണ് മുകളില്‍ ഉള്ളത് എന്നത് അദ്ധ്യാപകരുടെ തലക്കുള്ള അടിയാണ്. ഈ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം കണ്ടെത്താന്‍ പറ്റാത്ത അദ്ധ്യാപകരാണോ ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ആരെങ്കിലും അത്ഭുതപ്പെട്ടാല്‍ അവരെ കുറ്റം പറയാനാകുമോ?
Trajectories എന്താണെന്നും motion എന്താണെന്നും അതിന്റെ പ്രത്യേകതകളും ഒന്നും ഒരു അദ്ധ്യാപകനും അറിയില്ലേ ! !
Trajectories എന്താണെന്ന് ആരെങ്കിലുമൊന്ന് വിശദീകരിക്കാമോ?
The path followed by an object moving through space is called trajectories...
ഇനിയും വിശദീകരിക്കണമെങ്കില്‍ ആദ്യം പോയി പത്താം ക്ലാസ്സ് പാസ്സായിട്ട് വാ... കാരണം എന്നാലേ വല്ലതും മനസ്സിലാകൂ..
മുകളിലത്തെ കമന്റിട്ടതിന് ക്ഷമിക്കണം. ആ ചോദ്യത്തില്‍ ഒരു പരിഹാസം ഉണ്ടെന്ന് തോന്നിയതിനാല്‍ ആണ് ആ കമന്റ് ഇട്ടത്. ഒരു അദ്ധ്യാപകനുള്ള മറുപടിയില്‍ ആണ് trajectories-നെ പറ്റി പറഞ്ഞത്. അത് അദ്ദേഹത്തിന് മാത്രമുള്ള കമന്റ് ആയിരുന്നു. ഉദാഹരണം പറഞ്ഞതാണെന്ന് പോലും മനസ്സിലാക്കാതെയുള്ള കമന്റ് കണ്ടപ്പോള്‍ ഇങ്ങനെ എഴുതാനാണ് തോന്നിയത്.
അപ്പു Sorry again for O.T
മറ്റൊരാളേ, പൊതുവേ പറഞ്ഞാല്‍ സ്പേസിലൂടെ ഒരു വസ്തു സഞ്ചരിക്കുന്ന പാതയെയാണ് ട്രജക്ടറി എന്നു പറയുക. ഒരു വസ്തു അതിന്റെ സഞ്ചാരം തുടങ്ങീയ പോയിന്റിലേക്ക് തിരികെയെത്തുന്ന രീതിയാലാണ് ഈ പാതയെങ്കില്‍ അതിനെ ഓര്‍ബിറ്റ് എന്നു വിളിക്കാം. അതല്ലാതെ പരാബോള, ഹൈപ്പര്‍ ബോള തുടങ്ങിയ ആകൃതികളിലും ട്രജക്ടറീകള് ആവാം. ഒരു ഓര്‍ബില്‍ നിന്ന് എസ്കേപ്പ് വെലോസിറ്റിയില്‍ പുറത്തേക്ക് പോകുന്ന ഒരു വാഹനം ഇപ്രകാരമുള്ള ഒരു ട്രജക്ടറിയില്‍ ആയിരിക്കും സഞ്ചരിക്കുന്നത്. 22 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പോസ്റ്റ് ഒന്നു നോക്കൂ.
കരിപ്പാറ സുനിലിന്റെ ചോദ്യങ്ങള്‍ക്ക് കുഞ്ഞന്റെയും അനില്‍ ശ്രീയുടെയും കമന്റുകള്‍ കണ്ട്, താഴെപ്പറയുന്നത് എഴുതണമെന്നു തോന്നി.
കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ക് ഏതാണ്ടൊരു സിഗ്നേറ്റര്‍ പീസാണ്് സുനിലിന്റെ ചോദ്യങ്ങള്‍ എന്നാണ്് എന്റെ തോന്നല്‍.
ഒരു യൂണിവേഴ്സിറ്റി തലത്തിലുള്ള ഡിഗ്രി ഉള്ളവരു പോലും ഭൌതികശാസ്ത്രത്തെ അത്ര കണ്ടു മനസിലാക്കാന്‍ പാകത്തിലല്ല കേരളത്തിലെ വിദ്യാഭ്യാസം.
അത്തരുണത്തില്‍ ഇത്തരം പ്രായോഗികത കൂടുതലുള്ള പ്രത്യേകിച്ച് സ്പേസ് തലത്തിലുള്ള വിഷയങ്ങള്‍ എല്ലാവര്ക്കും ഒരു പോലെ ഗ്രഹിക്കുവാന്‍ കഴിയാതെ വന്നേക്കാം.
എന്നാല്‍ പലരും ഈ അറിവുകേടു പുറത്തു പറയില്ല. എനിക്കെല്ലാം അറിയാം എന്നുള്ള മട്ടില്‍ ഇരീക്കും.
എന്നാല്‍ അതില്‍ നിന്നു വ്യത്യസ്ഥമായി അറിയാന്‍ കഴിയാത്തതു പലതും അറിയാന്‍ ശ്രമിക്കുന്ന സുനിലിനെ ഞാന്‍ അഭിനന്ദിക്കുന്നു.
അതു വായിക്കുന്നവര്‍ അതില്‍ അക്ഷമരാകുന്നതു സാധാരണമാണ്്. കാരണം എന്നില്‍ താണ അറിവുള്ളവരുടെ ചോദ്യത്തിലെ നിലവാരക്കുറവ് സഹിക്കുവാന്‍ അവര്‍ക്കു കഴിയാതെ വരും.
ഇത്തരുണത്തില്‍ അപ്പുവിനെ ഞാന്‍ പ്രത്യേകം ബഹുമാനിക്കുന്നു, ചോദ്യങ്ങള്‍ക്കു മറുപടി പറയുന്ന ക്ഷമയും അവധാനവും അനുകരണീയമാണ്്.
അതുപോലെ വെബ് പേജുകളില്‍ പോയി അന്വേഷിച്ചാല്‍ വിവരം കിട്ടും, പക്ഷെ ഇംഗ്ലീഷി്ലുള്ള വെബ് പേജുകള്‍ വായിച്ചു മാന്സിലാക്കാന് ചെലര്ക്കെങ്കിലും കഴിയാതെ വരുമല്ലോ
കഴിഞ്ഞ തവണ ഞങ്ങള്‍ നാട്ടില്‍ വന്നപ്പോള്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഒരു പ്രമുഖ ബ്രാഞ്ചില്‍ പോയി. മാനേജരുമായുള്ല സംസാരം കമ്പ്യൂട്ടറും ഇ മെയിലുമായി. മറ്റൊരാള്‍ ഇ-മെയിലു സെറ്റു ചെയ്തു കൊടുത്തിരിക്കയാണ് അതില്‍ ഞെക്കാനും മെയിലും നോക്കാനും മാത്രമേ തന്റെ ആകെയുള്ള കമ്പ്യൂട്ടര്‍ ജ്ഞാനം അനുവദിക്കുന്നുള്ളു, അദ്ദേഹം പറഞ്ഞു.
കമ്പ്യ്യൂട്ടര്‍ ട്രെയിനിംഗ് ഒന്നും ഇവിടെ തരാറില്ലേ?
ഞങ്ങള്‍ ചൊദിച്ചു
ഉണ്ടല്ലോ, മറുപടി.
പക്ഷെ ട്രയിനിംഗിനു പോകും അവിടെയിരിക്കും തിരിച്ചു വരും ഒന്നും മനസിലാകത്തില്ല, പക്ഷ സംശയം ചോദിക്കാന്‍ പേടിയാണ്്. മറ്റുള്ളവരു കളിയാക്കുമെന്ന പേടി. അദ്ദേഹം തന്നെയല്ല അവിടെയെത്തുന്ന പലരും ഇങ്ങനെ തന്നെയാണ്്. അദ്ദേഹം പറഞ്ഞതു സത്യമാണൊ? അല്ല എന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹം തന്നെ ഒരു ദാഹരണമായി മുന്നില്‍ ഇരിക്കയല്ലേ?
ഇന്‍ഫൊര്‍മേഷന്‍ എക്സ്പ്ലോഷന് നടക്കുന്ന ഈ കാലത്ത് സിലബസ് പരിക്ഷ്കരിക്കുന്നതോടൊപ്പം അദ്ധ്യാപകര്‍ക്കു വെണ്ടപ്പെട്ട അറിവു കൊടുക്കാന്‍ ഗവണ്മെന്റു ബാദ്ധ്യസ്ഥമാണെങ്കിലും പലപ്പോഴും അവരതു ചെയ്യാറില്ല.
അതുകൊണ്ട്, അറിയാത്തവര്‍ വിഷമം കൂടാതെ ചൊദിക്കട്ടെ, കൂടുതല്‍ ചോദ്യങ്ങല്‍ അപ്പുവിനു തീര്‍ചയായും ബുദ്ദിമുട്ടാണ്്. എന്നാലും അപ്പു ഉത്തരം കൊടുക്കുന്നു,അതാണ്് അപ്പുവിന്റെ വലിയ ഒരു സേവനമായി ഞാന്‍ കാണുന്നത്.
അപ്പുവേ പോസ്റ്റ് ഉഗ്രന്‍.
ഓ.ടോ
കരിപ്പാറ സുനില്‍ മാഷുമായി ഏകദേശം തുടക്കം മുതലേ ബന്ധമുണ്ട് ( ബ്ലോഗുകളില്‍ ). തെറ്റായി ധരിക്കേണ്ടതില്ലെന്ന് തോന്നുന്നു എല്ലാം അറിയാമെന്ന് കരുതിയിരിക്കുന്നതിനേക്കാള്‍ അറിയാത്തതെത്ര ചെറിയ കാര്യമായാലും ചോദിക്കാനുള്ള മനസ്സുണ്ടാകുക എന്നതാണുകാര്യം. മാത്രമാല്ല പരീക്ഷിക്കാനായാലും അറിയുന്നത് പറയുക എന്നതാണ് എന്റ്റെ രീതി.
എനിക്ക് പറയാനുള്ളത് മാവേലികേരളം പറഞ്ഞതിനാല്‍ ആവര്‍ത്തനമില്ല.
നമസ്കാരം ശ്രീ അപ്പു,
ഉത്തരങ്ങള്‍ തന്നതിന് നന്ദി.
എന്റെ കമന്റുമായി ബന്ധപ്പെട്ട് പ്രിയ സുഹൃത്തുക്കള്‍ നടത്തിയ കമന്റുകള്‍ക്ക് എനിക്ക് എന്നാലാവുന്ന ഒരു വിശദീകരണം നല്‍കണമെന്ന്
തോന്നുന്നു. അതിനാല്‍ താങ്കളുടെ ബ്ലോഗിലെ അല്പം സ്ഥലം ഞാന്‍ അതിനുവേണ്ടി ഉപയോഗിക്കുന്നതിന് അനുമതി ചോദിക്കുന്നു.
ഉത്തരം പറയുന്നതിനു മുമ്പായി ആമുഖമായി ചിലത് .
1. സയന്‍സുമായി ബന്ധപ്പെട്ട മലയാളം സൈറ്റുകള്‍ അപൂര്‍വ്വമാണ് എന്ന കാര്യം പ്രത്യേകം എടുത്തു പറയട്ടെ .
2.കേരളത്തിലെ മലയാളം മീഡിയം സ്കൂളുകളില്‍ പത്തുമണിക്കൂറെങ്കിലും ഇന്റര്‍നെറ്റ് പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്
.എന്നിരുന്നാലും അത് പ്രായോഗികമായി വരുവാന്‍ കാല താമസമെടുക്കുമെന്നത് വാസ്തവം .
3 ഇന്റര്‍നെറ്റില്‍ , മലയാളത്തില്‍ .സമകാലിക സയന്‍സുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്കുവെക്കുന്നതില്‍ മുഖ്യപങ്ക് ബ്ലോഗുകള്‍ക്കുണ്ട്.
4.ശ്രീ അപ്പുവിന്റെ ബ്ലോഗ് അത്തരമൊരെണ്ണമാണ് .
5.ഫോട്ടോഗ്രാഫിയേയും ബ്ലോഗ് ഹെല്പിനേയും കുറിച്ചെഴുതിയ രീതിയല്ല ശ്രീ അപ്പു സയന്‍സ് മായി ബന്ധപ്പെട്ട ലേഖനങ്ങള്‍ കൈകാര്യം
ചെയ്തിട്ടുള്ളത് .
6.അതായത് , ഉദാഹരണത്തിന് ചന്ദ്രയാന്‍ പ്രശ്നം തന്നെ ; അതായത് അതിന് ക്ലാസിക്കല്‍ ശൈലി അഥവാ പരമ്പരാഗത ശൈലിയാണ്
ഉപയോഗിച്ചിട്ടുള്ളത് . അത്തരമൊരു രീതിയാണ് എല്ലാവരും പിന്തുടരുന്നതും . ഈ രീതി ശീലിച്ചവര്‍ക്ക് അതിനോട് അനുകൂല അഭിപ്രായം
പുലര്‍ത്തുന്നതായാണ് കണ്ടുവരുന്നത് .
7.എന്നാല്‍ മറ്റൊരു ശൈലിയുണ്ട് . അതായത് വൈജ്ഞാനിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും വായനക്കാരന് സ്വയം പ്രസ്തുത
സന്തുലിതാവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതി. ഈ രീതി ശ്രീ അപ്പിവിന്റെ ഫോട്ടോഗ്രാഫിക്കും ബ്ലോഗ് ഹെല്പ്പിനും ഉണ്ട്.
8. ഇനി പത്തിലെ നമ്മുടെ പ്രപഞ്ചം എന്ന അദ്ധ്യായത്തിന് സപ്പോര്‍ട്ടായാണ് ഞാന്‍ ശ്രീ അപ്പുവിന്റെ ബ്ലോഗിനേയും ശ്രീ ഷിജു അലക്സിന്റെ “
അനന്തം , അജ്ഞാതം , അവര്ണ്ണനീയവുമാണ് കണ്ടീട്ടുള്ളത് “.ഇക്കാര്യം ഞാന്‍ പലര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തിട്ടുമുണ്ട്
9. ഞാന്‍ കേരളത്തിലെ മലയാളം മീഡിയത്തിലെ അദ്ധ്യാപകനാണ് . സയന്‍സ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പൊള്‍ അപ്പു സംവദിക്കുന്നത്
അല്ലെങ്കില്‍ ലക്ഷ്യമാക്കുന്നത് ഒരു പ്രത്യേക വിഭാഗത്തെയാണ് . അത് കേരളത്തിലെ മലയാളം മീഡിയം കുട്ടികളെ മാത്രമല്ല .അതിനപ്പുറത്തുള്ളവരും
പെടുമെന്നര്‍ഥം .
10.കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം വര്‍ദ്ധിച്ചുവരുന്ന അവസ്ഥയില്‍ ; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് മലയാളം മീഡിയത്തില്‍
പഠിക്കുന്നവരില്‍ ഭൂരിഭാഗവും . അവര്‍ക്കുകൂടി പ്രയോജനപ്പെടുന്നവിധത്തില്‍ ഉപകരിക്കുവാനുള്ള എന്റെ എളിയ ശ്രമമാണ് ‘’എന്റെ കമന്റുകള്‍ ‘’
ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് നേരിട്ട് സൈറ്റില്‍ പോകാം ; ഇംഗ്ലീഷ് വായിക്കാം . അതല്ലല്ലോ മറ്റവരുടെ സ്ഥിതി.
11.ഇക്കാര്യം ഇവിടെ വ്യക്തമാക്കേണ്ട ഒരു അനിവാര്യത വന്നതുകൊണ്ട് പറഞ്ഞുവെന്നുമാത്രം . അല്ലെങ്കില്‍ ശ്രീ അപ്പുവിന്റെ അറിവിനെ
പരിശോധിക്കുകയോ ,അല്ലെങ്കില്‍ പരിഹസിക്കുകയാണോ എന്ന് ശ്രീ അപ്പുവിന് തോന്നാനിടയുണ്ട്.
12.മാത്രമല്ല , ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ പലതും കുട്ടികളില്‍ നിന്ന് വന്നവയാണ് . അവക്ക് ലഭിച്ച ഉത്തരസ്രോതസ്സുകള് തന്നെ വൈവിധ്യമാര്‍ന്ന
ഉത്തരങ്ങളാണ് നല്കിയിട്ടുള്ളതും . മാത്രമല്ല ; ആധികാരികമായി സംസാരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇന്ന ബ്ലോഗില്‍ നിന്നാണ് എന്ന്
ആധികാരികമായി പറയുകയും ചെയ്യാമല്ലോ എന്ന ഗുണവും ഉണ്ട് .ഉദാഹരണത്തിന് ‘കൌണ്ട് ഡൌണ്‍‘ പ്രശ്നം തന്നെ . കഴിഞ്ഞ ക്ലസ്റ്ററില്‍ ഞാന്‍
ഇതിന്റെ ഒരു പ്രിന്റ് ഔട്ട് കൊണ്ടുമാണ് പോയത് . വേറെ ഒരു ടീച്ചര്‍ ഒരു പത്രകട്ടിംഗും കൊണ്ടുവന്നിരുന്നു . പക്ഷെ , പത്രകട്ടിംഗില്‍ വളരേ ശുഷ്കവും
മനസ്സിലാകാത്തരീതിയിലുമാണ് എഴുതിയിരുന്നത്
13.ചന്ദ്രനില്‍ പതാക പാറിയ കാര്യം തന്നെ ; ഇപ്പോഴത്തെ - ലേറ്റസ്റ്റ് അവസ്ഥ അറിയാനുള്ള ഒരു ശ്രമമായി എടുത്താല്‍ മതി .
14.ഓര്‍ബിറ്റിന്റെ കാര്യം - ഇക്കഴിഞ്ഞ വിദ്യാഭ്യാസ ജില്ലാ എക്സിബിഷനില്‍ സ്റ്റില്‍ മോഡലുകളില്‍ ഒന്ന് ഇതായിരുന്നു. അവിടെയും ഈ പ്രശ്നം
തര്‍ക്കവിഷയമായി . അപ്പു വരച്ച ആദ്യത്തെ മോഡല്‍ ആണ് സ്റ്റില്‍ ആയി ഒരു സ്കൂള്‍ പ്രസന്റ് ചെയ്തത് .അതുകൊണ്ടാണ് നിലപാട് അറിയുവാനായി
ഇവിടെ പരാമര്‍ശിച്ചത് .
15.ഞാനും ശാസ്ത്രലേഖനങ്ങള്‍ എഴുതുന്ന ആളാണ് . അതുകൊണ്ടുതന്നെ എനിക്കറിയാം ഒരു വിഷയത്തെക്കുറീച്ച് ശാസ്ത്രലേഖനം എഴുതുമ്പോള്‍
എന്തുമാത്രം ഡേറ്റ കളക്ട് ചെയ്യണമെന്ന് . അതുകൊണ്ടുതന്നെയാണ് ലേഖനത്തില്‍ പരാമര്‍ശിക്കാതെ പോയ ഡേറ്റകള്‍ പുറത്തുകൊണ്ടുവരാനുള്ള
ചില ശ്രമങ്ങളും ഉണ്ടായത് . അത് ശാസ്ത്രത്തോടുള്ള ഒരു ആത്മാര്ഥതയായി കാണണമെന്നപേക്ഷ.
16.സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരാണ് മലയാളം മീഡിയത്തിലെ ഭൂരിഭാഗവും എന്നു സൂചിപ്പിച്ചുവല്ലോ . എങ്കിലും അവരില്‍ നിന്നും വരുന്ന
ചോദ്യങ്ങള്‍ പലതും വിലയേറിയതാണ് .ചില സന്ദര്‍ഭങ്ങളില്‍ അവ ഞാന്‍ സൂചിപ്പിക്കുന്നുവെന്നേയുള്ളു
ഈ കുട്ടികള്‍ ചോദിച്ച ചോദ്യങ്ങളില്‍ ചിലത് ഇവിടെസൂചിപ്പിക്കുന്നു ( ഇപ്പോള്‍ ഓര്‍മ്മയില്‍ വന്നത് )
* എന്തുകൊണ്ടാണ് നീല നിറത്തിലും പച്ച നിറത്തിലും പശുവിനെ കാണാത്തത് ?
*കടലില്‍ ഇടിമിന്നല്‍ ഉണ്ടാവില്ലേ .അപ്പോള്‍ ഇടിമിന്നലേറ്റ് മീന്‍ ചാവുമോ ? എന്തുകൊണ്ട് ?
*ചന്ദ്രന്റെ ആകര്‍ഷണം മൂലം വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നുണ്ടല്ലോ ? കിണറ്റില്‍ ഉറവ് ചന്ദ്രന്റെ ആകര്‍ഷണം മൂലം വര്‍ദ്ധിക്കുമോ ?
തെങ്ങില്‍ ഉല്പാദിപ്പിക്കുന്ന കള്ളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ചന്ദ്രന്റെ ആകര്‍ഷണത്തിന് കഴിയുമോ ?
* മനുഷ്യന് വിവിധ വര്‍ഗ്ഗങ്ങള്‍ ( കൊക്കേഷ്യന്‍ , നിഗ്രിറ്റോ , ചൈനീസ് .. ) എന്നിങ്ങനെ കാണുന്നതിനു കാരണം ഗുരുത്വാകര്‍ഷണ മാണോ ?
നീഗ്രോ ഫാമിലി രണ്ടോ മൂന്നോ തലമുറ ചൈനയില്‍ താമസിച്ചാല്‍ വ്യത്യാസം വരുമോ ?
*ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ശ്രീലങ്കയെ ഇന്ത്യന്‍ യൂണീയനില്‍ ഉള്പ്പെടുത്താതിരുന്നതെന്തുകൊണ്ട് ? അതുപോലെ മാലിയേയും ?
*കലിംഗവുമായുള്ള അശോകന്റെ യുദ്ധം പ്രസിദ്ധമാണല്ലോ . എന്നീട്ടും അപ്പോള്‍ കലിംഗ ഭരിച്ചിരുന്ന രാജാവിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍
എന്തൊക്കെ ? എന്തുകൊണ്ട് അവ അജ്ഞാതമാകുന്നു ?
ഇനി എന്റെ കമന്റിനോട് പ്രതികരിച്ചവരോട്
നമസ്കാരം ശ്രീ കുഞ്ഞന്‍
പരിഹാസം മനസ്സിലാക്കുന്നു.മുന്‍ വിവരിച്ച കാര്യങ്ങളില്‍ നിന്നും ശ്രീ അപ്പുവിനെ ഞാന്‍ ഉപദ്രവിക്കുകയല്ല എന്നേ എനിക്ക് പറയാനൊക്കൂ.
നമസ്ക്കാരം ശ്രീ പറയാതെവയ്യ.
സംശയിക്കേണ്ട ഞാന്‍ മാഷുതന്നെയാണ്. താങ്കള്‍ ഇങ്ങനെ സൂചിപ്പിച്ചപ്പോഴാണ് ഞാന്‍ കമന്റായി ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഇത്തരത്തിലും ആളുകള്‍ ( ‘’ ഞാന്‍ ഈ വിഷയത്തില്‍ പുലിയാണെന്നൊക്കെ ) വിചാരിക്കുമെന്ന് മനസ്സിലായത് . നന്ദി ശ്രീ ‘പറയാതെവയ്യ‘
നമസ്ക്കാരം ശ്രീ അനില്‍ശ്രീ
ശ്രീ കുഞ്ഞനോടുയോജിച്ചുകൊണ്ടുള്ള താങ്കളുടെ പരിഹാസവും ഞാന്‍ മനസ്സിലാക്കുന്നു. കുഞ്ഞനോടു പറഞ്ഞ കാര്യങ്ങള്‍ തന്നെ മാത്രമേ എനിക്ക് താങ്കളോടും പറയാനുള്ളൂ.
ശാസ്ത്ര ചര്‍ച്ചകളില്‍ പുകഴ്ത്തലിനോ നിന്ദിക്കലിനോ സ്ഥാനമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് . അതായത് മത്തങ്ങയുടെ വലിപ്പമുള്ള ആപ്പിളും കുന്നിക്കുരുവിന്റെ വലുപ്പമുള്ള ആപ്പിളും; എന്ന ഈ രണ്ടു പ്രയോഗവും തെറ്റാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് .
എങ്കിലും നിങ്ങളുടെ അഭിപ്രായം ഞാന്‍ കണക്കിലെടുക്കുന്നു. അതാണല്ലോ ജനാധിപത്യം .
തുടര്‍ന്നുള്ള കമന്റുകളില്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നതാണ് .
ശ്രീ കുഞ്ഞനും ശ്രീ പറയാതെവയ്യക്കും ശ്രീ അനില്‍ശ്രീക്കും ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു.
സുനില്‍ മാഷേ,
മാഷ് ഒരു ഫിസിക്സ് അദ്ധ്യാപകന് ആണെന്ന് അറിയാവുന്നതു കൊണ്ടും, മാഷിന്റെ "ഫിസിക്സ് വിദ്യാലയം" പല പ്രാവശ്യം സന്ദര്ശിച്ചുട്ട ആളുമായതിനാലാണ് അങ്ങനെ ഒരു കമന്റ് ഇട്ടത്. അതേപോലെ, ആ കമന്റുകള്‍ ഇട്ടപ്പോള്‍ "ഈ ചോദ്യങ്ങള്‍ കുട്ടികള്‍ ചോദിച്ചതാണ്" എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇപ്പറഞ്ഞതെല്ലാം ശരി തന്നെ.
അപ്പുവിനേക്കൊണ്ട് തന്നെ ഉത്തരം പറയിക്കാതെ ഈ ചോദ്യങ്ങള്‍ അവതരിപ്പിച്ച് അതിന്റെ ഉത്തരം കൂടി എഴുതുകയാണ് ഒരു ഫിസിക്സ് അദ്ധ്യാപകന് ചെയ്യേണ്ടിയിരുന്നത്. എന്നിട്ട് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ പറയാം. ശരിയല്ലേ മാവേലികേരളം റ്റീച്ചറേ? അറിഞ്ഞിട്ടും അറിയാതിരിക്കുന്നവരെ എന്തു ചെയ്യും? പിന്നെ ഒരിക്കലും എന്റെ "താഴെ അറിവുള്ള" ആളല്ല സുനില്‍ മാഷ് കേട്ടോ. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. (അതു കൊണ്ട് തന്നെയാണ് ആ ബഹുമാനത്തോടെ സുനില്‍ മാഷ് എന്ന് സംബോധന ചെയ്യുന്നത്)
പിന്നെ ഞാനും ഈ പറഞ്ഞ മലയാളം മീഡിയത്തില്‍ പഠിച്ച ഒരു സാധാരണക്കാരന് തന്നെ. ഡിഗ്രിക്ക് ഒട്ടു പോയിട്ടുമില്ല. ഈ എഴുതുന്ന അപ്പുവിനെപറ്റിയും ഈ ബ്ലോഗിനെ പറ്റിയും പറഞ്ഞതിനോട് യോജിക്കുമ്പോള്‍ തന്നെ പറയട്ടെ, ഇദ്ദേഹവും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നത് നെറ്റില്‍ നിന്നോ മറ്റോ തിരഞ്ഞായിരിക്കും. ആ തെരച്ചില്‍ നിങ്ങള്‍ക്കും സാധിക്കും. പിന്നെ ഇത് ആധികാരികമാണ് എന്നൊന്നും പറഞ്ഞ് ആരോടും തര്‍ക്കിക്കാന്‍ നില്‍ക്കണ്ട. (ഇത് ഒരു ഡിസ്ക്ലൈമര്‍ ആയി അപ്പു തന്നെ പറഞ്ഞിട്ടുണ്ട്).
സുനില്‍ മാഷേ,
ഈ കഴിഞ്ഞ രണ്ടു പോസ്റ്റുകളിലും താങ്കള്‍ ചോദിച്ചിരുന്ന ചോദ്യങ്ങളും, അതിന് ചില വായനാക്കാരുടെ പ്രതികരണങ്ങളും ഞാന്‍ സാകൂതം കണ്ടുകൊണ്ടീരിക്കുകയായിരുന്നു - എന്താണ് സത്യം എന്നറിയാതെ! താങ്കളുടെ ഈ വിശദമായ കുറിപ്പിന് നന്ദി.
താങ്കളുടെ പോയിന്റുകള്‍ വ്യക്തമായി. ഞാനും ഒരു ഗ്രാമപ്രദേശത്തെ മലയാളം മീഡിയം സ്കൂളിലെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് പഠിച്ചു വന്ന ആളാണ്. എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്,ഇന്റര്നെറ്റോഒരു പാടു പുസ്തകങ്ങളോ ലഭ്യമല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഇതേ ചോദ്യങ്ങളുമായി ഉത്തരം കിട്ടിയും കിട്ടാതെയും ഞാനും നടന്നിട്ടൂള്ളത്. അതിനാല്‍ ഇന്നുംസി.ബി.എസ്.സി യുടെ ഒട്ടും പ്രായോഗികമല്ലാത്ത സിലബസിനേക്കാള്‍ കേരള സര്‍ക്കാരിന്റെ സിലബസിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ ഞാന്‍ എപ്പോഴും മനസ്സില്‍ കാണാറുള്ളത് ബേസിക് അറിവുകള്‍ മാത്രം ഉള്ള ഒരു കൂട്ടംവായനക്കാരെയാണ് - അതായത് ഈ സബ്ജക്ടുമായി ബന്ധമില്ലാത്തവര്‍ക്കും അത് മനസ്സിലാവണം എന്ന ഒരു ഉദ്ദേശം. എന്നാല്‍ ഫോട്ടോഗ്രാഫിയെപ്പറ്റി എഴുതുന്ന ഒരു ബ്ലോഗില്‍ ഈ നിലപാട് പ്രായോഗികമല്ല. അവിടെ വരുന്ന വായനക്കാര്‍ക്ക് ചില അടിസ്ഥാന അറിവുകള്‍ ക്യാമറയെപ്പറ്റിയും ഫോട്ടോഗ്രാഫിയെപ്പറ്റിയും ഉണ്ടാവും എന്ന സങ്കല്‍പ്പത്തിലാണ് അത് എഴുതുന്നത്; അത് അങ്ങനെയേ സാധിക്കുകയുമുള്ളൂ.
താങ്കളുടെ ചോദ്യങ്ങള്‍ ഒരു കൂട്ടം മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങള്‍ നല്കുന്നുണ്ടെങ്കില് അതിന് ഉത്തരം പറയുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ. എങ്കിലും, “ചന്ദ്രനും ഭൂമിക്കുമിടക്ക് ശൂന്യമായ സ്ഥലമാണോ അതോ മറ്റ് പ്രകൃതിജന്യമായ പദാര്‍ഥങ്ങള്‍ ഉണ്ടോ ? അവയില്‍ ഏറ്റവും വലിപ്പം കൂടിയതിന്റെ വിസ്തീര്‍ണ്ണം എത്രക്ക് ഏകദേശം ഉണ്ടാകും? അവ ഏത് അവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത് “ തൂടങ്ങിയ ചോദ്യങ്ങള്‍ എനിക്കുതന്നെ ചോദ്യത്തിന്റെ പിന്നീലുള്ള ഉദ്ദേശ്യമെന്തെന്ന് കണ്ഫ്യൂഷന് ഉണ്ടാക്കിയെന്നതാണ് സത്യം! പോട്ടെ, സാരമില്ല.
അതേ സമയം കൌണ്ട് ഡൌണ്‍ പോലെയുള്ള ചോദ്യങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താതെ പോയ കാര്യങ്ങള്‍ പുറത്തുകൊണ്ടൂവരുവാന് ഉപകരിച്ചു എന്നതില്‍ യാതൊരു സംശയവുമില്ല, നന്ദി.
കുട്ടികളുടെ സാമ്പത്തിക സ്ഥിതിയും ചോദ്യങ്ങളുമായി ബന്ധപ്പെടുത്തേണ്ടമാഷേ. റെലവന്റായ എന്തു ചോദ്യവും ചോദിക്കൂ. ഉത്തരം എനിക്കറിയാവൂന്ന രീതിയില്‍ എഴുതാം.
ആ അവസാന ഓര്‍ബിറ്റിന്റെ കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ഇതിന്റെ ശരിയായ ഉത്തരം എനിക്കും അറിയില്ല. എങ്കിലും, ഐ.എസ്.ആര്. ഓ യുടെ ചില പേജുകള്‍ വായിച്ചതുവച്ച് നോക്കിയാല്‍ അവസാനത്തേ പഥം ഒരു ഓര്‍ബിറ്റ് അല്ലായിരുന്നു. ചന്ദ്രന്റെ പരിസരത്തേക്കെത്തുന്ന ഒരു ട്രജക്ടറി മാത്രം. അത് ഇതേപ്പറ്റി അറിയാത്ത ഏതൊക്കെയോ ചിത്രകാരന്മാര് വരച്ച് ഇങ്ങനെയാക്കിയതാവം. എന്റെ അഭിപ്രായത്തില്‍ ചന്ദ്രയാന്‍ 1 എന്ന പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ഐ.എസ്.ആര്.ഓ ഡയഗ്രമാണ് ശരീ.
വീണ്ടും നന്ദി. :)
സുനില്‍ മാഷേ,
വിമര്‍ശനത്തിന് - അതും പരിഹാസം നിറഞ്ഞ വിമര്‍ശനത്തിന് - ഇത്ര മാന്യമായ ഒരു മറുപടി കമന്റ് ബ്ലോഗില്‍ ഞാനിന്നുവരെ കണ്ടിട്ടില്ല. വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നു. താങ്കളുടെ ഉദ്ദേശ്യശുദ്ധിയെ തെറ്റിദ്ധരിച്ചതിനു മാപ്പ്.
അനില്‍ ശ്രീ ഇപ്പോള്‍ പറഞ്ഞത് ശരിയാണ്. ഈ ബ്ലോഗിലെ വിവരങ്ങളൊക്കെ ഞാനും വായിച്ചറിഞ്ഞവതന്നെ. ഞാന്‍ സ്പേസ് റിസേര്‍ച്ചുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല.
ഇതുപോലെ കാര്യങ്ങള്‍ വിശദമായി എഴുതിയതിന് അനുമോദനങ്ങള്‍.
ചര്‍ച്ച വഴിമാറിപ്പോകും എന്നുള്ളതിനാല്‍ ഇന്നലെ വന്നു തിരിക്കു പോയതാണ്. സുനില്‍ മാഷെക്കുറിച്ചുള്ള കമന്റു പോലും ഞാന്‍ മിണ്ടിയില്ല.
അപ്പു,
ഇതു വേറെ പോസ്റ്റാക്കി നമുക്കു ചര്‍ച്ച ചെയ്യാം. ഇവിടുത്തെ വിഷയം വ്യതിചലിക്കണ്ട.
ഓ.ടോ ഒരിക്കല്‍ക്കൂടി..
മാവേലി ചേച്ചി.. തന്നില്‍ താണവരുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ പുശ്ചം തോന്നുവെന്ന് പറഞ്ഞുവല്ലൊ. അതുതന്നെയാണ് എനിക്കും പറയാനുള്ളത് തുക്കട വിദ്യഭ്യാസസമുള്ള എന്നെപ്പോലുള്ളവര്‍ അദ്ധ്യാപകരെ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല, അതു ഞാന്‍ മറന്നു ക്ഷമിക്കുക. ചേച്ചിയുടെ കമന്റിലെ സര്‍ക്കാസം മനസ്സിലാക്കുന്നു.
ഇനി, ചേച്ചി കരിപ്പാറ മാഷിന് അഭിനന്ദനങ്ങള്‍ ചൊരിയുന്നതു കണ്ടു അറിവ് സമ്പാദിക്കുന്ന കാര്യം പറഞ്ഞ്..ചേച്ചി ഒരു കാര്യം ചോദിക്കട്ടെ ശ്രീ കരിപ്പാറ മാഷിന് അപ്പുവില്‍ നിന്നും ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് വേണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മെയിലില്‍ക്കൂടി സംവദിക്കാമല്ലൊ. അപ്പോള്‍ കേവലം അറിവ് സമ്പാദനത്തിനപ്പുറം മറ്റുള്ളവരുടെ മുന്നി ചോദ്യങ്ങള്‍ ചോദിച്ച് വശം കെടുത്തുക എന്നൊരു ലക്ഷ്യവും അദ്ദേഹത്തിന്റെ കമന്റു വായിക്കുന്ന ആര്‍ക്കും മനസ്സിലാകും, അതിനുള്ള അപ്പുവിന്റെ മറുപടി കമന്റ് വായിക്കുമ്പോള്‍ അപ്പുവിന് ആ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് കാണാം.
ഒരിക്കല്‍ക്കൂടി പറയട്ടെ രോഗത്തെപ്പറ്റി രോഗികള്‍ക്ക് ഡോക്ടറോട് ചോദിക്കാം എന്ന പരിപാടിയില്‍ രോഗിയായി അഭിനയിച്ച് ഒരു ഡോക്ടര്‍ ചോദ്യം ചോദിക്കുകയാണെങ്കില്‍ മറുപടി പറയുന്ന ഡോക്ടര്‍ ചുറ്റിപ്പോവുകയെയുള്ളൂ..!
വാല്‍ക്കഷണം :
സ്വന്തം വീട്ടില്‍ വരുന്നവരെ ആതിഥേയന് ആട്ടിപ്പായിക്കില്ല, അവന് നല്ല തറവാടിയാണെങ്കില്‍
കുഞ്ഞന്‍, അനില്‍ശ്രീ, പറയാതെവയ്യ, സുനില്‍ മാഷ്, ഞാന്‍, എല്ലാവരും അവരവരുടെ ഭാഗം പറഞ്ഞു കഴിഞ്ഞസ്ഥിതിക്ക് ഈ വിഷയത്തിലുള്ള ചര്‍ച്ച നമുക്കിവിടെ അവസാനിപ്പിക്കാം. എല്ലാവര്ക്കും നന്ദി.
വളരെ വൈകിയാണ് ഞാന്‍ ഈ പോസ്റ്റ് കണ്ടത്.
പോസ്റ്റും, കമന്റുകളും എല്ലാം ഒറ്റ ഇരിപ്പില്‍ ഇരുന്ന് വായിച്ചു, ഇപ്പോ തലക്ക് ആകെ ഒരു മൂളല്‍.ഇത്രയൊക്കെ സംഭവം ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത്. എന്താ പറയുക, എനിക്ക് പറയാനുള്ളതെല്ലാം ഇതിനുമുന്പുള്ള കമന്റില്‍ പലരും പറഞ്ഞുകഴിഞ്ഞു.
അപ്പുചേട്ടന്റെ പകുതി എങ്കിലും,അല്ല നാലിലൊന്ന് ബുദ്ധിയും മെനക്കെടാനുള്ള മനസ്സും എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഞാനാരായേനേ!!!!!
ഇങ്ങനെ ഒരുചേട്ടന്റെ അനിയനാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.
good keep it up
Post a Comment